പിണറായി കേരളത്തിന്റെ വല്യേട്ടൻ; മമ്മൂക്കയുമായി ഏറെ സാമ്യം; ഷാജി കൈലാസ്: കുറിപ്പ്

pinarayi-shaji-mammootty
SHARE

മുഖ്യമന്ത്രി പിണറായി വിജയൻ മലയാളിയുടെ വല്യേട്ടനാണെന്ന് കുറിച്ച് സംവിധായകൻ ഷാജി കൈലാസ്. എന്ത് പ്രശ്നം വന്നാലും നോക്കാൻ ഒരാളുണ്ട് എന്ന തോന്നൽ എല്ലാ മലയാളികളിലും ഇപ്പോൾ പ്രകടമാണെന്നും പുറമേക്ക് പരുക്കനെന്നു തോന്നിപ്പിക്കുമെങ്കിലും ഉള്ളിൽ നിറയെ സ്നേഹം സൂക്ഷിക്കുന്ന മനുഷ്യനാണ് മുഖ്യമന്ത്രിയെന്ന് അദ്ദേഹം കുറിച്ചു. മമ്മൂട്ടിയും പിണറായി വിജയനും തമ്മിൽ പല കാര്യങ്ങളിലും സാമ്യമുണ്ടെന്ന് കൂടി വ്യക്തമാക്കിയാണ് ഷാജി കൈലാസ് ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കിട്ടിരിക്കുന്നത്. 

കുറിപ്പ് വായിക്കാം: 

വല്യേട്ടൻ..

അച്ഛാ CMന്റെ ബ്രീഫിങ് തുടങ്ങി.. ഇളയ മകന്റെ വിളി വന്നു.. ചെടികൾക്ക് വെള്ളം ഒഴിച്ച് കൊണ്ടിരിക്കുകയായിരുന്നു ഞാൻ. Covid 19 എന്ന മഹാമാരി അവനിൽ ഉണ്ടാക്കിയ ആശങ്ക, ആശ്വാസം നൽകാൻ ഒരാൾ. അത് (CMന്റെ വാക്കുകൾ) അവനിൽ ഉണ്ടാക്കുന്ന വിശ്വാസം. ഇത് കുറിക്കാൻ ഇടയായത് അതാണ്.

വല്യേട്ടൻ എന്ന സിനിമ ചെയ്യുമ്പോൾ തിരക്കഥകൃത്ത് രഞ്ജിത് പറഞ്ഞു, സഹോദരങ്ങൾക്ക് എല്ലാം ആശയും അഭയവും ആകുന്ന ഒരാളുടെ കഥയാണിത്. അറക്കൽ മാധവനുണ്ണിയുടെ സ്നേഹം ഉള്ളിൽ ഒളിപ്പിച്ചു വച്ച പരുക്കൻ ഭാവത്തെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു.കേരളം മറ്റൊരു "വല്യേട്ടന്റെ" തണലിലാണ് ഇപ്പോൾ. പിണറായി വിജയൻ എന്ന കരുത്തന്റെ കരുതലിന്റെയും ശ്രദ്ധയുടെയും മുമ്പിൽ ഞാനടക്കമുള്ള മലയാളികൾ സുരക്ഷിതത്വം അനുഭവിക്കുന്നു.

അമേരിക്ക പോലുള്ള വൻ ശക്‌തികൾ വരെ ഈ മഹാമാരിക്കു മുന്നിൽ പകച്ചു നിൽക്കുമ്പോഴാണ്, പുറമേക്ക് പരുക്കനെന്നു തോന്നിപ്പിക്കുമെങ്കിലും ഉള്ളിൽ നിറയെ സ്നേഹം സൂക്ഷിക്കുന്ന ഈ ഉത്തരമലബാറുകാരൻ യഥാർത്ഥ നേതാവിനെ പോലെ യുദ്ധ മുഖത്ത് നിന്ന് പട നയിക്കുന്നത്. വൈകുന്നേരത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ആബാലവൃദ്ധം ജനങ്ങളും ശ്വാസമടക്കി കാണുന്നതിന്റെ കാരണവും മറ്റൊന്നല്ല.

മമ്മുക്കയും പിണറായി വിജയനും തമ്മിൽ പല കാര്യങ്ങളിലും സാമ്യമുണ്ട്. പരുക്കൻ ഇമേജാണ് ഇരുവരെക്കുറിച്ചും സമൂഹത്തിന്റെ മുന്നിലുള്ളത്. എന്നാൽ അടുത്ത് പെരുമാറുന്നവർക്കു അറിയാം ഇവർ എത്രമാത്രം ആർദ്രതയുള്ളവരാണെന്ന്. ഒരാൾക്കൊരു സഹായം വേണ്ടിവന്നാൽ മുഖം നോക്കാതെ അവർക്കു വേണ്ടി ഓടിവരുന്നവരാണ് ഇരുവരും.

രഞ്ജിപണിക്കർ എഴുതിയ ഞങ്ങളുടെ മറ്റൊരു ചിത്രമായ "ദി കിംഗി"ൽ ഷുഭിത യൗവനത്തിന്റെ പ്രതീകമായി ജോസഫ് അലക്സ്‌ എന്ന കളക്ടർ പ്രത്യക്ഷപ്പെടുന്നുണ്ട്. തൻപ്രമാണിത്വത്തിന്റെയും, കൊളോണിയൽ വ്യവസ്ഥകളുടെ ജീർണരൂപങ്ങളെ ചോദ്യം ചെയ്യുമ്പോൾ കാണിക്കുന്ന ശൗര്യത്തിന്റെയും പേരിൽ എത്രയെത്ര വിമർശനങ്ങൾ ആണ് മമ്മുക്ക അഭിനയിച്ച ആ കഥാപാത്രം നേരിടുന്നത്. എന്നാൽ സ്വാതന്ത്ര്യസമര പെൻഷന് വേണ്ടി വരുന്ന ഒരാളോട് (കുതിരവട്ടം പപ്പു) ജോസഫ് അലക്സ്‌ പെരുമാറുന്നത് എത്ര ഹൃദ്യമായും മാതൃകാപരവുമായിട്ടാണ്. ഒരർത്ഥത്തിൽ മമ്മുക്കയുടെ തന്നെ സ്വഭാവമാണ് ആ ദൃശ്യങ്ങളിലൂടെ കാണിച്ചത്. കാരിരുമ്പുപോലെ കാഠിന്യമുള്ള പലരും കരിമ്പുപോലെ മധുരിക്കുന്ന മഹത്തായ നിമിഷങ്ങൾ സാക്ഷ്യം വഹിച്ച ഒരാളെന്ന നിലയിൽ എനിക്ക് തീർത്തു പറയാൻ പറ്റും.

ഈ സങ്കട കാലത്ത് ഞാൻ ഓർക്കുന്നത് മമ്മുക്കയെയും ശ്രി പിണറായി വിജയനെയും ആണ്. നല്ല കാലങ്ങളിൽ നമ്മുടെ കൂടെ നിൽക്കുന്നവരല്ല യഥാർത്ത സുഹൃത്തുക്കൾ, മറിച്ച് ആപത്തു കാലത്ത് കൈ വിടാതെ നമുക്ക് കൈ തരുന്നവരാണ്.

സാധാരണ ജനങ്ങൾ ഒരു ഭരണാധികാരിയിൽ നിന്ന് പ്രതീക്ഷിക്കുന്ന സകല ഗുണങ്ങളും പിണറായി വിജയനിലുണ്ട് എന്നതാണ് സത്യം. കൊറോണ കാലത്തെ നടപടിക്രമങ്ങൾ മനസ്സിലാക്കിയാൽ അത് വ്യക്തമാകും. 20,000/- കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു കൊണ്ടായിരുന്നു തുടക്കം. രോഗ ആശങ്കക്കൊപ്പം ഉയർന്ന സാമ്പത്തിക ഭീതിയെ ഇല്ലാതാക്കാൻ അത് പര്യാപ്തമായിരുന്നു. നിത്യവൃത്തിക്ക് വേണ്ടി ദിവസകൂലിയെ ആശ്രയിക്കുന്നവരെ സമാശ്വാസിപ്പിക്കുക മാത്രമല്ല, ക്ഷേമപെൻഷനുകൾ മുൻകൂറായി നൽകി അമ്മമാരുടെ സാമ്പത്തിക ഭദ്രതക്കും ഒരളവോളം സമാശ്വാസം നൽകി. 

കമ്മ്യൂണിറ്റി കിച്ചൺ എന്ന ആശ്രയം എത്രയോ ആലബംബഹീനർക്കു ആശ്രയമായി. റേഷൻ കാർഡ് ഉള്ളവർക്കും ഇല്ലാത്തവർക്കും സൗജന്യ അരി, പലവ്യഞ്ജന കിറ്റ് എന്നിവ ഭരണനിപുണതയുടെ മികവായി. പലപ്പോഴും ഒരു കുടുംബനാഥനെ പോലെയായി ശ്രീ പിണറായി വിജയൻ. ഉപദേശവും ശാസനയും കരുതലും കാരുണ്യവും സുരക്ഷയും എല്ലാവർക്കും നൽകിയത് കൊണ്ട് ഈ കൊറോണ വ്യാപന കാലത്തും കേരളം ഭീതിരഹിതമായി നിലകൊള്ളുന്നു. എന്ത് പ്രശ്നം വന്നാലും നോക്കാൻ ഒരാളുണ്ട് എന്ന തോന്നൽ എല്ലാ മലയാളികളിലും പ്രകടമാണ്. എല്ലാത്തിനും കാരണമായി നിൽക്കുന്നത് ശ്രീ പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയുടെ അചഞ്ചലവും അനിഷേധ്യവുമായ നിലപാടുകൾ. ഒരു നല്ല സുഹൃത്ത്.ഒരു നല്ല സഖാവ്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...