''ലൂക്കായുടെ സ്ക്രിപ്റ്റ് വായിച്ചപ്പോളെ എന്നും തുടങ്ങും എന്ന കാത്തിരിപ്പിലായിരുന്നു. കാണാപാഠം പഠിച്ചിട്ടുണ്ട്. മൂഡ് ഔട്ട് ആകുമ്പോഴൊക്കെ സ്ക്രിപ്റ്റ് എടുത്തു വായിച്ചിട്ടുണ്ട്. രണ്ട് വർഷത്തോളം ആ സ്ക്രിപ്റ്റ് വായിച്ചിട്ടുണ്ട്. ദൈവമേ ഇതു നന്നാവണേ എന്ന പ്രാർത്ഥനയായിരുന്നു ഉള്ളിൽ'', പറയുന്നത് മോളിവുഡിലെ പുതിയ സെൻസേഷൻ അഹാന കൃഷ്ണയാണ്. ലൂക്ക തന്ന വലിയ സന്തോഷങ്ങളെക്കുറിച്ച്, കുടുംബത്തിലെ പെൺപടയെക്കുറിച്ച്, സ്വപ്നങ്ങളെക്കുറിച്ച് അഹാന മനോരമ ഓൺലൈന് അനുവദിച്ച അഭിമുഖത്തിൽ മനസു തുറന്നു.
എവിടെയും പോയിട്ടില്ല
എവിടെയും പോയിട്ടില്ല, ഇവിടൊക്കെ തന്നെ ഉണ്ടായിരുന്നു. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ചെയ്യുമ്പോള്‍ നിവിൻ ചേട്ടനും ശാന്തി കൃഷ്ണ മാമിനുമൊക്കെ ഒരുപാട് പെർഫോം ചെയ്യാനുള്ള സീനുകൾ ഉണ്ടായിരുന്നു. അപ്പോഴൊക്കെ ഞാൻ ഏതെങ്കിലുമൊരു മൂലക്ക് ചിരിച്ചുകൊണ്ടിരിക്കുകയായിരിക്കും. അപ്പോ മുതലേ ആഗ്രഹിക്കുന്നതാണ് എനിക്ക് നന്നായി പെർഫോം ചെയ്യാൻ പറ്റിയ ഒരു റോൾ കിട്ടിയിരുന്നെങ്കിലെന്ന്.
ലൂക്കയിലെ ബുജി ലുക്ക്
മുടി മുറിക്കാമോ എന്ന് രണ്ടു വർഷം മുൻപേ അണിയറപ്രവർത്തകർ ചോദിച്ചിരുന്നു. അന്ന് ചോദിച്ചു തീരുന്നതിനു മുൻപേ മുറിക്കില്ലെന്നു പറഞ്ഞു. പിന്നെ അവർ ചോദിച്ച് ചോദിച്ച് ചോദിച്ച് മുടി ഞാൻ സമ്മതിക്കുകയായിരുന്നു. പകുതിയോളം മുടി മുറിച്ചു. ഇതിപ്പോ വളർന്നതാണ്. ലുക്ക് സംബന്ധിയായ നിർദേശമൊക്കെ ടീമിന്റെ ഭാഗത്തുനിന്നും വന്നതാണ്. ഇക്കാര്യത്തിൽ കോസ്റ്റ്യൂമര്‍ രമ്യ സുരേഷിനാണ് ഏറ്റവുമധികം ക്രെഡിറ്റ് കൊടുക്കേണ്ടത്.
എടോ ലൂക്ക
ടൊവീനൊക്കൊപ്പമുള്ള അഭിനയം വളരെ എളുപ്പമായിരുന്നു. ആദ്യത്തെ ദിവസം തന്നെ പ്രൊഫഷണലായ ഒരു റാപ്പോ ഉണ്ടായിരുന്നു. ഓരോ സീനും അഞ്ചോ ആറോ പ്രാവശ്യം പറഞ്ഞുനോക്കിയാണ് അഭിനയിക്കാൻ പോയത്. എടോ, എടോ വിളി റിയൽ ലൈഫിലും അങ്ങനൊയിരുന്നു. ചിലരൊക്കെ ഈ സിനിമയുടെ പേര് മാറ്റി എടോ ലൂക്കാ എന്നാക്കിയാലോ എന്നുവരെ ചോദിച്ചിരുന്നു.
ആ വിശ്വാസം ഉണ്ടായിരുന്നു
സിനിമകൾ കിട്ടാതിരുന്നപ്പോൾ ഇടക്കൊക്കെ അയ്യോ ആറും വിളിക്കാറില്ലല്ലോ എന്ന് ചെറിയ നിരാശയൊക്കെ തോന്നിയിട്ടുണ്ട്. വലിയ ഡിപ്രഷനിൽ ഒന്നും ആയിട്ടില്ല. അച്ഛന്റെ കരിയറിലെ ഉയർച്ച താഴ്ചകളൊക്കെ കണ്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ സിനിമയല്ല എന്റെ ജീവിതം, സിനിമ ജീവിതത്തിന്റെ ഭാഗം മാത്രമാണെന്ന ഉത്തമബോധ്യം ഉണ്ട്.