ബോളിവുഡിൽ തൊണ്ണൂറുകളിലെ താരറാണികളിൽ ഒരാളായിരുന്നു ശിൽപ ഷെട്ടി. മോഡലിങ്ങിൽ നിന്നാണ് ശിൽപ സിനിമയിലേക്ക് എത്തുന്നത്. 1993ൽ പുറത്തിറങ്ങിയ ആദ്യ ചിത്രം ബാസിഗർ ഹിറ്റായതോടെ ശിൽപയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. തുടരെ ഹിറ്റുകളും സിനിമകളും കിട്ടി. എന്നാൽ എല്ലാവരും വിചാരിക്കുന്നത് പോലെ കാര്യങ്ങൾ അത്ര സുഖകരമായിരുന്നില്ലെന്ന് ഹ്യൂമൻസ് ഓഫ് ബോംബെ എന്ന പേജിൽ ശിൽപ്പ തുറന്നെഴുതി.
പതിനേഴാം വയസിലാണ് താൻ സിനിമയിലേക്ക് എത്തുന്നത്. ചുറ്റമുള്ള ലോകത്തെക്കുറിച്ചോ ജീവിതത്തെക്കുറിച്ചും കൃത്യമായ ധാരണയില്ലായിരുന്നു. വിജയങ്ങളിൽ അമിതമായി സന്തോഷിച്ചിരുന്ന തനിക്ക് പരാജയങ്ങൾ കനത്ത ആഘാതമാണ് നൽകിയത്. വിജയിച്ച് മുന്നേറാൻ ശ്രമിച്ചെങ്കിലും തളർന്നുപോയിട്ടുണ്ട്. ഒന്നിനും സാധിക്കാത്ത അവസ്ഥ വന്നിട്ടുണ്ട്. ചില സിനിമകളിൽ നിന്ന് നിർമാതാക്കൾ തന്നെ കാരണം പോലും പറയാതെ ഇറക്കിവിട്ടിട്ടുണ്ട്.
അമേരിക്കൻ റിയാലിറ്റി ഷോയായ ബിഗ്ബോസ് ജീവിതത്തിലെ മറാക്കാനാകാത്ത വഴിത്തിരിവാണ്. അതിൽ പങ്കെടുത്തതിന് തന്നെ നിരവധിപ്പേർ വിമർശിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സംസ്കാരത്തിന് ചേരാത്തവൾ എന്ന് വിളിച്ചിട്ടുണ്ട്. പരിപാടിയിലും താൻ കടുത്ത വംശീയാധിക്ഷേപങ്ങൾ നേരിട്ടു. എന്നാൽ ഇതെല്ലാം മറികടന്ന് വിജയിച്ചതോടെ നീ രാജ്യത്തെ അഭിമാനമാണെന്ന് പലരും പറഞ്ഞു.
ഒരുപാട് മോശം സമയങ്ങളുണ്ടായിരുന്നെങ്കിലും അതുപോലെ തന്നെ നല്ല സമയവും ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ആ ഓരോ നിമിഷത്തെയും അതുപോലെ തന്നെ അംഗീകരിക്കാനും ആസ്വദിക്കാനും ഞാൻ പഠിച്ചു. അതാണ് എന്നെ ഇന്നത്തെ ഞാനാക്കിയത്. ശക്തയായ സ്ത്രീ, അഭിനേത്രി, അമ്മ, ഭാര്യ എന്നീ നിലകളിൽ സ്വയം അഭിമാനം തോന്നാറുണ്ടെന്നും ശിൽപ്പ കുറിച്ചു.