'യേശുദാസ് ചതിച്ചെന്ന് ദേവരാജൻ മാസ്റ്റർ പറഞ്ഞു'; വെളിപ്പെടുത്തൽ, വിവാദം

yesudas-devarajan-17
SHARE

മലയാളത്തില്‍ സംഗീതമേഖലയില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി പുതിയ വെളിപ്പെടുത്തല്‍. ഗായകൻ യേശുദാസിനെതിരെ ആരോപണമുന്നയിച്ച് ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവർത്തകനും ഗായിക ലതികയുടെ സഹോദരനുമായ എസ്.രാജേന്ദ്രബാബു. യേശുദാസ് തന്നെ ചതിച്ചതായി ദേവരാജൻ  മാസ്റ്റർ ഒരിക്കൽ പറഞ്ഞിട്ടുണ്ടെന്നാണ് വെളിപ്പെടുത്തൽ. എസ്.രാജേന്ദ്രബാബു എഴുതിയ ‘കോടമ്പാക്കം കുറിപ്പുകള്‍’ എന്ന പുസ്തകത്തിലും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ഒരിക്കൽ യേശുദാസിനോട് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ താനും ദേവരാജൻ മാസ്റ്ററും തമ്മിലുള്ള ബന്ധം അറിയാത്തവരാണ് ഇങ്ങനെ പറയുന്നതെന്നായിരുന്നു യേശുദാസിന്റെ പ്രതികരണമെന്നും അദ്ദേഹം ഓർത്തു.

യേശുദാസില്‍ നിന്നുണ്ടായ ഈ വിഷമം ദേവരാജൻ മാസ്റ്റർ മരിക്കുന്നതു വരെ ഉണ്ടായിരുന്നതായി ഡോ.എസ്.രാജേന്ദ്രബാബു മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലും സ്ഥിരീകരിച്ചു. 

'ഒരു സന്ദർശന വേളയിൽ ദേവരാജൻ മാസ്റ്റർ എന്നോട് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറഞ്ഞു. മലയാള ചലച്ചിത്ര സംഗീതത്തിന്റെ അൻപതാം വർഷം ആഘോഷിക്കണം. സംഗീത രംഗത്ത് അന്നു ജീവിച്ചിരിക്കുന്ന എല്ലാ സംഗീത സംവിധായകരെയും ഗാനരചയിതാക്കളെയും ഗായകരെയും ഉൾപ്പെടുത്തി പൂർണമായ സംഗീത ഉത്സവം ആയിരിക്കണം അത്. ഇതായിരുന്നു അദ്ദേഹത്തിന്റെ ആശയം. അതിൽ നിന്ന് സമാഹരിക്കുന്ന തുക ബാങ്കിൽ നിക്ഷേപിച്ച് സംഗീത രംഗത്തു വളരെ കാലം പ്രവർത്തിക്കുകയും പിന്നീട് അവശത അനുഭവിക്കുകയും രോഗാവസ്ഥയിലെത്തുകയും സാമ്പത്തിക ഭദ്രത ഇല്ലാതിരിക്കുകയുമൊക്കെ ചെയ്യുന്ന കലാകാരൻമാരെ  കണ്ടെത്തി അവർക്ക് ആശ്വാസമാകുന്ന രീതിയിൽ ഒരു പെൻഷൻ പദ്ധതി ആവിഷ്കരിക്കുക എന്നതായിരുന്നു ഈ പരിപാടിയുടെ ലക്ഷ്യം. 

കേരളത്തിൽ വലിയ സംഘാടക സമിതി എല്ലാം രൂപീകരിച്ച് പ്രവർത്തനം വളരെ സജീവമായി മുന്നോട്ടു പോവുകയാണ്. ഈ പരിപാടിയുടെ പ്രധാന കണ്ണി ദാസേട്ടനാണ്. പരിപാടിയിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ഒട്ടും ഒഴിച്ചുകൂടാൻ പറ്റാത്തതുമാണ്. എന്നാൽ അവസാന നിമിഷം മറ്റുചില പരിപാടികളുമായി ബന്ധപ്പെട്ട് ഗൾഫിൽ പോകുകയാണെന്നും  ഈ തീയതി മാസ്റ്റർ മാറ്റണമെന്നുമുള്ള ദാസേട്ടന്റെ സന്ദേശം മാസ്റ്ററെ തളർത്തി. തിരുവനന്തപുരത്ത് മീറ്റിങ്ങിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നതിനിടെയാണ് ദാസേട്ടന്റെ അസൗകര്യം അറിയിച്ചു കൊണ്ടുള്ള സന്ദേശം എത്തുന്നത്. ദേവരാജൻ മാസ്റ്റർ നിന്ന നിൽപിൽ തളർന്നു വീണു. പെട്ടന്ന് അദ്ദേഹത്തെ അവിടെ ഉണ്ടായിരുന്നവരെല്ലാം ചേർന്നു ശ്രീചിത്തിരയിൽ പ്രവേശിപ്പിച്ചു. ഈ ആഘാതത്തിൽ നിന്നും മുക്തനാകാൻ അദ്ദേഹത്തിനു ദീർഘനാളത്തെ ചികിത്സ വേണ്ടിവന്നു.

'ചികിത്സയ്ക്കു ശേഷം അദ്ദേഹം വീണ്ടും ഈ പരിപാടി നടത്താനുള്ള പരിശ്രമം തുടങ്ങി. തുടർന്ന് തിരുവനന്തപുരത്തെ യുനിവഴ്സിറ്റി സെനറ്റ് ഹാളിൽ വച്ച് മൂന്നു ദിവസം നീണ്ടുനിൽക്കുന്ന അതിഗംഭീര പരിപാടി നടന്നു. അതിനു ശേഷമാണ് ദേവരാജൻ മാസ്റ്ററെ വളരെയധികം വേദനിപ്പിച്ച മറ്റൊരു വസ്തുത ഞാൻ കേട്ടത്. ഈ പരിപാടിയിൽ നിന്നും സമാഹരിക്കുന്ന തുക കൊണ്ട് അദ്ദേഹത്തിന് വലിയൊരു ലക്ഷ്യമുണ്ടായിരുന്നു. പരിപാടിയുടെ ഓഡിയോ വിഡിയോ ജോണി സാഗരിക വാങ്ങുകയും അതിനു പ്രതിഫലമായി 16ലക്ഷം രൂപ ദേവരാജൻ മാസ്റ്റർക്കു നല്‍കുകയും ചെയ്തു. ഈ വസ്തുത ജോണി എന്നോട് നേരിട്ടു പറഞ്ഞതാണ്. പക്ഷേ, പരിപാടിക്ക് ദിവസങ്ങൾക്കു മുൻപ് ഇതിന്റെ അവകാശം തനിക്കു നൽകണമെന്നും പ്രതിഫലമായി എട്ടുലക്ഷം രൂപ നൽകാമെന്നും, അല്ലാത്തപക്ഷം സഹകരിക്കാൻ ബുദ്ധിമുട്ടാണെന്നും ഒരു വിയോജന കുറിപ്പു പോലെ ദാസേട്ടൻ ദേവരാജന്‍ മാസ്റ്ററെ അറിയിച്ചിരുന്നു.  മാസ്റ്റർ വളരെ വേദനയോടെ  ജോണി സാഗരിഗയുടെ കരാർ റദ്ദാക്കി  എട്ടുലക്ഷത്തിന്റെ കരാറിന് ദാസേട്ടനു നൽകുകയായിരുന്നു. ആ വ്യവസ്ഥയിലാണ് ദാസേട്ടൻ പരിപാടിയിൽ പങ്കെടുത്തത്. 

പരിപാടിയെല്ലാം കഴിഞ്ഞ് കോടമ്പാക്കത്തെ വീട്ടിൽ വച്ചാണ് മാസ്റ്റർ ഇക്കാര്യം എന്നെ അറിയിച്ചത്.അവനെന്നെ ചതിച്ചെന്നായിരുന്നു മാഷു പറഞ്ഞത്.  അതുകേട്ടപ്പോൾ എനിക്കു വളരെ വേദന തോന്നി. സദുദ്ദേശ്യത്തോടെ തുടങ്ങിയ പരിപാടി എങ്ങും എത്താതെ പോയല്ലോ എന്ന വേദന. എനിക്കത്രയും തോന്നിയെങ്കിൽ ദേവരാജൻ മാസ്റ്റർക്ക് എത്ര തോന്നിയിരിക്കുമെന്ന് ഊഹിക്കാമല്ലോ. പിന്നീട് ഒരു വർഷം കഴിഞ്ഞാണ് ദാസേട്ടൻ മാഷെ കാണുന്നത്. ഒരു കവർ മുന്നിൽ വച്ച് അന്ന് പറഞ്ഞപോലെ ഒന്നും ചെയ്യാൻ കഴിയുന്നില്ല മാഷേ. സാമ്പത്തികമായി അൽപം ബുദ്ധിമുട്ടുണ്ട്. ഇത് സ്വീകരിക്കണം എന്നു പറഞ്ഞു. അദ്ദേഹം എടുത്തു നോക്കിയപ്പോൾ രണ്ടുലക്ഷം രൂപയുടെ ചെക്കാണ്. മാഷ് ഒന്നും മിണ്ടിയില്ല. ചെക്ക് കവറിലിട്ട് ടീപോയിയുടെ മുകളിൽ വച്ചു. പ്രതിഫലം ഏൽപിച്ച് ഇറങ്ങാൻ നേരം ദാസേട്ടനോടായി മാഷ് ഇങ്ങനെ പറഞ്ഞു.  ഏതായാലും നിനക്ക് സാമ്പത്തിക ബുദ്ധിമുട്ടല്ലേ. പോകുമ്പോൾ ആ കവർ കൂടി എടുത്തോളൂ. ഇത്രയും പറഞ്ഞ് അദ്ദേഹം എഴുന്നേറ്റു പോയി. എന്തു കൊണ്ട് ദാസേട്ടൻ മാഷോട് ഇങ്ങനെ പെരുമാറി എന്ന് എനിക്കറിയില്ല. എന്തായാലും അങ്ങനെ ഒരു വലിയ കാര്യം ചെയ്തിട്ടും ആർക്കും ഒന്നും ചെയ്യാൻ കഴിയാതെ പോയതിന്റെ ദുഃഖം ദേവരാജൻ മാസ്റ്റർക്കു മരിക്കുന്നതു വരെയുണ്ടായിരുന്നു'-രാജേന്ദ്രബാബു പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE