തൊണ്ണുറുകളിലെ ത്രസിപ്പിക്കുന്ന രസ കൂട്ടുകെട്ടായിരുന്നു സിദ്ദിഖ്– മുകേഷ് ടീമിന്റേത്. മികച്ച ഒരു പിടി ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടിന്റെതായി പുറത്തു വന്നിട്ടുളളതും.മഴവിൽ മനോരമയിലെ നെവര്‍ ഹാവ് ഐ എവര്‍ എന്ന പരിപാടിയിലാണ് ഈ കൂട്ടുകെട്ടിനെ വീണ്ടും കണ്ടത്. ഏതെങ്കിലും സിനിമയില്‍ അഭിനയിച്ചതിന് ഖേദം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് രസകരമായ അനുഭവമാണ് മുകേഷ് പങ്കുവെച്ചത്.
‘എന്റെ ഒരു സിനിമ, അത് വിചാരിച്ചതുപോലെ ഓടിയില്ല. ആ സമയത്ത് ഞാന്‍ മമ്മൂക്കയെ കണ്ടിരുന്നു. അപ്പോള്‍ മമ്മൂക്ക പറഞ്ഞു, ‘നീ എന്തിനാണ് ആ സിനിമ ചെയ്തത്. വളരെ മോശം അഭിപ്രായമാണതിനെന്നു കേട്ടു’. ഇതെല്ലാം കേട്ടുനിന്ന ശേഷം മമ്മൂക്കയോട് ഒരു രണ്ടു മൂന്നു മിനുറ്റ് തരുമോയെന്ന് ചോദിച്ചു. അതിനുശേഷം ആ സിനിമയുടെ കഥ, അതിന്റെ സംവിധായകൻ എന്നോട് പറഞ്ഞ് രീതിയില്‍ ഞാന്‍ അങ്ങോട്ടു പറഞ്ഞു കൊടുത്തു. ഇങ്ങനെ കഥ പറഞ്ഞാല്‍ ഈ സിനിമ ഞാനും ചെയ്യുമെന്നാണ് മമ്മൂക്ക അപ്പോൾ പറഞ്ഞത്.
തനിക്ക് വേണ്ടി പറഞ്ഞു വെച്ച വേഷം വേറൊരാള്‍ ചെയ്യുന്നത് കണ്ട് ദുഖിച്ചിട്ടുണ്ടെന്നും മുകേഷ് പറഞ്ഞു. എനിക്കു വേണ്ടി പറഞ്ഞുവെച്ച സിനിമ ഷൂട്ടിഭ് സമയം മാറ്റുന്ന സാഹചര്യത്തിൽ നഷ്ടപ്പെട്ടിട്ടുണ്ട്. എനിക്കു വേണ്ടി പറഞ്ഞുവെച്ച റോൾ മറ്റൊരാൾ ചെയ്യുന്നത് കണ്ട് സങ്കടം വന്നിട്ടുണ്ട്– മുകേഷ് പറഞ്ഞു.
ഒരുപാട് നല്ല കഥാപാത്രങ്ങള്‍ കിട്ടിയിട്ടുള്ളതിനാല്‍ മറ്റാരാളുടെ കഥാപാത്രത്തിനോട് അസൂയ തോന്നിയിട്ടിന്നും പല സിനിമകള്‍ കാണുമ്പോള്‍ ആ സിനിമയില്‍ ഞാന്‍ ഉണ്ടായിരുന്നെങ്കില്‍ എന്നു വിചാരിച്ചിട്ടുണ്ടെന്ന് സിദ്ദിഖും പറഞ്ഞു. തന്നെ ഒരുപാട് കാലം പലരും സായികുമാർ ആണെന്നു തെറ്റിദ്ധരിച്ചിട്ടുണ്ടെന്നും ദേ സായി കുമാര്‍ പോവുന്നു എന്നൊക്കെ പറയാറുണ്ടായിരുന്നു. അപ്പോള്‍ ഞാനിത് മണിയന്‍പിള്ള രാജുവിനോട് പറഞ്ഞിട്ടുമുണ്ടെന്നും –സിദ്ദിഖും പറയുന്നു.