സംവിധായകന്‍ വി.എ. ശ്രീകുമാര്‍ മേനോന് എസ്‌കലേറ്ററില്‍ നിന്നും വീണു പരുക്ക്. നവംബർ 17നു രാത്രി മുബൈയില്‍ നിന്നും കൊച്ചിയിലേയ്ക്കുളള യാത്രയ്ക്കിടെ മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ചാണ്അപകടമുണ്ടായത്.
മുഖം ഇടിച്ചു വീണ ശ്രീകുമാര്‍ മേനോന്റെ താടിയെല്ലിനാണ് പരിക്കേറ്റിരിക്കുന്നത്. തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍എത്തിച്ച അദ്ദേഹത്തെ പ്രാഥമിക ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ മള്‍ട്ടിപ്പിള്‍ ഫ്രാക്ചറുകള്‍ സംഭവിച്ചതിനാല്‍ ഇംപ്ലാന്റ് ശസ്ത്രക്രിയക്കും അദ്ദേഹത്തെ വിധേയനാക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
മോഹൻലാൽ ചിത്രം ഒടിയന്റെ ഡബ്ബിങിന് മേൽനോട്ടം വഹിക്കാനായി ശ്രീകുമാര്‍ മേനോന്‍ കൊച്ചിയില്‍ എത്തിയിരുന്നു. ശസ്ത്രക്രിയയ്ക്കായി അദ്ദേഹം വീണ്ടും ബെംഗളൂരുവിനു തിരിക്കും. ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ണമായും ശ്രീകുമാര്‍ മേനോന്റെ മേല്‍നോട്ടത്തില്‍ ചെന്നെയിലും മുംബൈയിലുമായാണ് പുരോഗമിക്കുന്നത്.
മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയൻ. ദേശീയപുരസ്കാര ജേതാവായ ഹരികൃഷ്ണന്റേതാണ് തിരക്കഥ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ഒടിയന്‍ ഡിസംബര്‍ 14 നാണ് ലോകമെമ്പാടുമുളള തിയറ്ററുകളിലെത്തുക.