സിനിമയിൽ അവസരനിഷേധമുണ്ടെന്ന് വെളിപ്പെടുത്തി നടൻ ഷമ്മി തിലകൻ. അതിന് തെളിവുണ്ട്. വിനയന്റെ സിനിമയിൽ അഭിനയിക്കരുതെന്ന് മുകേഷ് പറഞ്ഞതായും ഷമ്മി തിലകൻ മനോരമ ന്യൂസിനോട് പറഞ്ഞു. സിനിമയിൽ അവസരനിഷേധമോ ജോലിസാധ്യത ഇല്ലാതാക്കലോ ഇല്ലെന്ന സിദ്ദിഖിന്റെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷമ്മി.
''വിനയന്റെ ചിത്രത്തിനായി അഡ്വാൻസ് വാങ്ങിയതാണ്. അതെന്നെക്കൊണ്ട് നിർബന്ധിച്ച് തിരിച്ചുകൊടുപ്പിച്ചു. മുകേഷാണ് അതിൽ ഇടപെട്ടത്. ഈ വിഷയം കോടതിയിൽ പറഞ്ഞിട്ടുമുണ്ട്. മുകേഷ് ഇത് നിഷേധിച്ചിട്ടുമില്ല. നിഷേധിക്കാൻ കഴിയില്ല.
ഭയന്നതുകൊണ്ടാണ് അന്ന് വഴങ്ങിയത്. എന്റെ കയ്യിൽ വ്യക്തമായ തെളിവുകളുണ്ട്. എന്തിനെന്നെ പുറത്താക്കി എന്ന് എനിക്ക് വ്യക്തമായി അറിയാം.
''തിലകന്റെ മകനായതുകൊണ്ടാണ് എന്നോടും ഇത്തരം സമീപനം. അച്ഛനോട് ചെയ്ത തെറ്റ് കാരണം എന്നെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടും ഒരു കാരണമാകാം.
മോഹൻലാലിന്റെ പ്രസിഡന്റ് പദത്തിൽ വിശ്വാസമുണ്ട്. അച്ഛന്റെ വിഷയത്തിൽ കഴിഞ്ഞയാഴ്ചയും ലാലേട്ടനുമായും സംസാരിച്ചിരുന്നു. പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ട്. ഡബ്ല്യുസിസി പറഞ്ഞ കാര്യങ്ങളെക്കുറിച്ച് അറിയില്ല.
''തനിക്ക് അമ്മ പ്രതിമാസം 5000 രൂപ നൽകുന്നത് എന്തിനെന്ന് അമ്മ വ്യക്തമാക്കണം. സിനിമയിൽ നിന്ന് റിട്ടയർ ചെയ്യണമെന്നാണോ അമ്മ ഉദ്ദേശിക്കുന്നത്. സിനിമയില്ലാത്തതുകൊണ്ടാകണം അസോസിയേഷന്റെ റിട്ടയർമെന്റ് സ്കീമായിട്ടാണ് ഈ തുക നൽകിയത്. കഴിഞ്ഞ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ അത് തിരിച്ചുനൽകി. എനിക്കതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞു.
''മുപ്പതുവർഷത്തോളമായി സിനിമയിൽ കലാകാരനായി തുടരുന്ന വ്യക്തിയാണ് ഞാൻ. അമ്മയുടെ ഫൗണ്ടർ മെമ്പറാണ് ഞാൻ. അമ്മയ്ക്ക് അഞ്ച് കോടി നേടിക്കൊടുത്ത ട്വന്റി ട്വന്റി എന്ന ചിത്രത്തിൽ പ്രതിഫലം പോലും വാങ്ങാതെ അഭിനയിച്ചയാളാണ് ഞാൻ. ഇത്ര വർഷങ്ങൾക്കുശേഷം ഞാൻ റിട്ടയർ ചെയ്യണമെന്ന രീതിയിലാണോ എനിക്ക് 5000 രൂപ നൽകിയത്? കൈനീട്ടമെന്നാണ് അതിന് നൽകിയിരിക്കുന്ന പേര്. വാസ്തവത്തിൽ അത് റിട്ടയർമെന്റ് സ്കീമാണ്.