റൂം മാറ്റിയത് ഒരു ചതിക്കുഴി തന്നെ: മുകേഷ് വിഷയത്തിൽ മാലാ പാർവതി

parvathi34
SHARE

മുകേഷിനെതിരായ മീ ടു ക്യാംപെയ്നിൽ നിലപാട് വ്യക്തമാക്കി നടിയും സാമൂഹ്യപ്രവർത്തകയുമായ മാലാ പാർവതി. തൊഴിൽ മേഖലയിലും മറ്റും ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ തുറന്ന് പറഞ്ഞാൽ അത് പുതിയതായി വരുന്നവർക്ക് രക്ഷയാകുമെന്ന് മാലാ പാർവതി പറയുന്നു. മീ ടു ക്യാംപെയ്നിലെ രണ്ട് വശങ്ങളെക്കുറിച്ചും മാലാ പാർവതി തന്റെ കുറിപ്പിലൂടെ വ്യക്തമാക്കുന്നുണ്ട്.

മാലാ പാർവതിയുടെ കുറിപ്പ് വായിക്കാം–

സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങൾ വളരെ നിസ്സാരമായും തമാശയായും നുണയായും കണ്ട് കൊണ്ടിരുന്ന ഒരു കാലഘട്ടത്തിൽ നിന്ന് ഇന്ത്യയെ ഉണർത്തിയത്, മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത് നിർഭയയുടെ ദാരുണമായ മരണവും, തൽഫലമായി ഉണ്ടായ വർമ കമ്മീഷൻ റിപ്പോർട്ടും പുതിയ നിയമവുമാണ്. തൊഴിലിടങ്ങളിലെ ലൈംഗീക ചൂഷണങ്ങൾ അടക്കം കുറ്റകൃത്യമായി പ്രഖ്യാപിക്കപ്പെട്ടത് സ്ത്രീകൾക്ക് വലിയ അളവിൽ വരെ ശക്തി പകരുകയും ചെയ്യുനു.

സ്ത്രീകൾ ഉന്നയിക്കുന്ന എല്ലാ അരോപണങ്ങളും ഗൗരവത്തോടെ മീഡിയ ചർച്ച ചെയ്യുന്നുമുണ്ട്. മുകേഷ് വിഷയത്തിൽ പ്രതികരിക്കാൻ പല ചാനലുകളിൽ നിന്ന് വിളിയും വന്നു. കാര്യം അന്വേഷിച്ചപ്പോൾ 19 വർഷത്തിന് മുമ്പ് കൂടെ ജോലി ചെയ്ത പെൺകുട്ടിയെ നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്തിരുന്നു എന്നും ആ കുട്ടിയുടെ അറിവോ അനുവാദമോ കൂടാതെ ആ കുട്ടിയുടെ മുറി , ആ നടന്റെ മുറിയുടെ അടുത്തേക്ക് മാറ്റി എന്നതുമാണ്. 

19 വർഷത്തിന് മുമ്പ് നിയമങ്ങൾ ഇത്ര ശക്തമല്ല. ഫോൺ വിളിക്കുന്നതും ശല്യം ചെയ്യുന്നതും സ്റ്റോക്ക് ചെയ്യുന്നതും ഒന്നും ഒരു വകുപ്പിലും പെടുകയുമില്ല. എന്നാൽ ഇതിൽ ഒളിഞ്ഞിരിക്കുന്ന ഗുരുതരമായ പ്രശ്നം ലെ മെറിഡിയൻ (ചെന്നെ) പോലൊരു ഹോട്ടൽ ഈ വക ' അഡ്ജസ്റ്റ്മെന്റ്സിന് കൂട്ട് നിൽക്കുന്നതാണ്.' റൂം മാറ്റിയത് ഒരു ചതിക്കുഴി തന്നെയാണ്. റൂം മാറ്റിയവർ എക്സ്ട്രാ താക്കോൽ കൊടുക്കില്ല എന്ന് എങ്ങനെ ഉറപ്പിക്കും? 

ലൈംഗീക അക്രമങ്ങൾ അതിജീവിച്ചവർ.. അതിജീവിച്ച ആ അനുഭവം തുറന്ന് പറയാൻ മുന്നോട്ട് വരുന്നു. അത് ലോകമെമ്പാടും ഉള്ളവർ ഏറ്റെടുത്തിരിക്കുന്നു. ചർച്ചകളും തുറന്ന് പറച്ചിലുകളും നല്ലതാണ്. തൊഴിൽ മേഖലയിലും മറ്റും ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ തുറന്ന് പറഞ്ഞാൽ അത് പുതിയതായി വരുന്നവർക്ക് രക്ഷയാകും. തീർച്ച.

എന്നാൽ നമ്മുടെ നാട്ടിലെ രീതി അനുസരിച്ച് വ്യക്തികളെ അപമാനിക്കാൻ മാത്രമാണ് ഈ അരോപണങ്ങൾ ഉപകരിക്കുന്നത്. ഈ തരത്തിലുള്ള ക്യാംപെയ്നുകൾ പല ബ്ലാക്ക് മെയിലുകൾക്കും കാരണമാകുന്നുമുണ്ട്. ഇത് ഈ തരത്തിൽ പോയാൽ ശരിക്കും പ്രശ്നത്തിൽ ആവുന്ന, അനുതാപം ആവശ്യമുള്ളവർക്ക് അത് കിട്ടാതെ വരും! 

കാരണം 100 ൽ 85 പേരും പരസ്ത്രീ സുഖം ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്യുന്നവരാണ്. ലൈംഗീക ദാരിദ്ര്യം നിലനിൽക്കുന്ന ഒരിടമാണ് ഇവിടം. വ്യഭിചരിക്കാനും മദ്യപിക്കാനും ഒക്കെ മനുഷ്യർക്ക് ചോദന ഉണ്ട്.ഇത് ഒരു അത്ഭുതമായി കാണുകയും കേൾക്കുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നു ഇവിടെ.' Sex without Consent ' അത് ക്രൈം ആണ്. നിർബന്ധമായും പിടിച്ചു വാങ്ങൽ ആണ് കുറ്റം.

താല്പര്യം അറിയിക്കുന്നവർ മുഴുവൻ കുറ്റക്കാരായി വിധി എഴുതാൻ തുടങ്ങിയാൽ കുഴഞ്ഞ് പോകും. മുതിർന്ന ആൾക്കാർ തമ്മിലുള്ള ഇടപെടലുകളിൽ ഈ ചോദ്യം വരാം. താല്പര്യമില്ലാത്തവർ അത് ആണ് ആണിനോട് ചോദിക്കുന്നതാവാം പെണ്ണ് പെണ്ണിനോട് ചോദിക്കുന്നതാവാം ആണ് പെണ്ണിനോട് ചോദിക്കുന്നതാവാം. പെണ്ണ് ആണിനോട് പറയുന്നതുമാവാം. ഇഷ്ടമില്ലെങ്കിൽ ചെറുക്കേണ്ടത് നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരു Life skill ആണ്.

സാമ്പത്തിക തട്ടിപ്പ് തിരിച്ചറിയുന്നത് പോലെ തിരിച്ചറിഞ്ഞ് സ്വയം ചെറുക്കണം. കളിയാക്കാം. പുച്ഛിക്കാം. പല വഴി നോക്കാം. അല്ലാതെ 'എന്നെ നോക്കി എന്തിനായിരിക്കും'? ' എന്നെ രാത്രി ഫോൺ ചെയ്തു.. എന്തിനായിരിക്കുമോ എന്തോ? രാത്രി ചാറ്റ് ചെയ്തപ്പോൾ അനാവശ്യം പറയുന്നു.. അതെന്താ?" തുടങ്ങിയ ചോദ്യങ്ങൾ ബാലിശമാണ്. അത്രയ്ക്ക് താല്പര്യമില്ലെങ്കിൽ ഈ ചാറ്റ് പരിപാടിക്ക് പോകരുത്. ആരെയും വിശ്വസിക്കേണ്ടതില്ല. കാരണം കാമവും പ്രണയവും ഒക്കെ സ്വാഭാവികമായുള്ള വികാരങ്ങളാണ്.

ഞാൻ പറഞ്ഞതിന്റെ അർത്ഥം പ്രൊട്ടക്ഷൻ വേണ്ട എന്നല്ല. ധാരാളം ചതിക്കുഴികൾ ഉണ്ട് .പരസ്പരം പറയണം. സമൂഹം അറിയുകയും വേണം.  ഇന്നലെ മുതൽ എനിക്കൊരാൾ അനുരാഗ് കശ്യപ്പിന്റെ പടത്തിൽ ചാൻസ് നൽകി കൊണ്ടിരിക്കുകയാ. സംശയം തോന്നി അന്വേഷിച്ചപ്പോൾ അവർക്കാർക്കും ഒരു പിടിയുമില്ല. ഇത് മീ ടൂ ആയി പറയുന്നതല്ല. കേസെടുക്കാനല്ല ആരെയും അപമാനിക്കാനല്ല. Occupational hazards ആണ്. അത് നേരിടാൻ പഠിക്കണം.. റോഡിൽ ചീറി പാഞ്ഞ് വരുന്ന ഭ്രാന്തൻ ബസ്സുകളെ വഴിയാത്രക്കാരായാലും, നിരത്തിൽ വണ്ടിയോടിക്കുന്നവരായാലും ഒന്ന് ശ്രദ്ധിക്കും. ജാഗ്രത പാലിക്കും .അത്രേ വേണ്ടു.

ഞാനിത്രയും പറഞ്ഞത് വേറെ ഒന്നും കൊണ്ടല്ല. പേടി കൊണ്ടാ. മീ ടു ക്യാംപെയ്നും പൊല്ലാപ്പും വേണ്ട. എട്ടും പൊട്ടും അറിയാത്ത പിള്ളേരാകുമ്പോൾ വെളിയിൽ പറയില്ലല്ലോ എന്ന് ചിലരെങ്കിലും വിചാരിച്ച് കളയുമോ എന്ന് പേടിച്ചിട്ട്.

ഇത്രയും എഴുതിയതിനാൽ ഞാൻ മീ ടു ക്യാംപെയ്നെ തള്ളി കളഞ്ഞു എന്ന് വ്യാഖ്യാനിക്കരുത്. ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ അറിയാൻ, ജാഗ്രത 

പാലിക്കാൻ അതിജീവിച്ചവരുടെ അനുഭവം ഉപകാരപ്പെടും. പ്രശ്നങ്ങൾ നേരിട്ടിട്ടും തളരാരെ മുന്നേറിയവരുടെ അനുഭവമാണ്. അപമാനിക്കാൻ മാത്രമാകുനത് ബാലിശം.

MORE IN ENTERTAINMENT
SHOW MORE