ലംബോര്‍ഗിനി കാറിന്റെ ഉടമ താനല്ലെന്നും അതെന്റെ മകന്‍ വാങ്ങിയ കാറാണെന്നും നടി മല്ലിക സുകുമാരന്‍. പൊങ്ങച്ചമെങ്കില്‍ അങ്ങനെ കാണാമെന്നും മകനെക്കുറിച്ച് അമ്മയല്ലേ പറഞ്ഞതെന്നും അവര്‍ ചോദിച്ചു. മകന്‍ കാര്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ അത് അവനും അവന്റെ ഭാര്യയ്ക്കും മക്കള്‍ക്കും ഉള്ളതാണ്. ലംബോര്‍ഗിനിയെക്കുറിച്ച് സംസാരിച്ചത് സോഷ്യല്‍മീഡിയ വന്‍ ചര്‍ച്ചാവിഷയമാക്കി. അതുകൊണ്ട് ഞാന്‍ വലിയ താരവുമായി– പൃഥ്വിരാജിന്റെ ലംബോർഗിനിയെക്കുറിച്ച് നടത്തിയ പരാമർശം ട്രോളുകൾക്ക് വഴിവെച്ച സാഹചര്യത്തില്‍ ആ അനുഭവം വിശദീകരിക്കുകയാണ് അമ്മ മല്ലിക സുകുമാരന്‍.
‘അടുത്ത കാലത്ത് പൃഥ്വിരാജ് ലംബോര്‍ഗിനി വാങ്ങി. ചേച്ചീ, ആ വണ്ടി ഇവിടെ വന്നോ, ചേച്ചി കണ്ടോ, അതില്‍ കയറി യാത്ര ചെയ്‌തോ..?’ ഇതായിരുന്നു എന്നോട് അവര്‍ ചോദിച്ച ചോദ്യം. ഞാന്‍ വണ്ടി കണ്ടു, യാത്ര ചെയ്തില്ല. റോഡ് പ്രശ്‌നമായതിനാല്‍ തിരുവനന്തപുരത്ത് കൊണ്ടുവരാന്‍ ബുദ്ധിമുട്ടുണ്ട്. എന്നാണ് ഞാന്‍ പറഞ്ഞത്.
എന്തെങ്കിലും സീരിയലും കണ്ട് സീരിയലില്‍ അഭിനയിച്ചും ഇടയ്ക്ക് ദോഹയില്‍ പോയും സമയം കഴിച്ചുപോയ എന്നെ പെട്ടെന്ന് എല്ലാവരും ചേര്‍ന്ന് സൂപ്പര്‍താരമാക്കി– മല്ലിക ചിരിയോടെ പറയുന്നു.
ശരിക്കും എനിക്ക് ട്രോളര്‍മാരോട് സ്‌നേഹമുണ്ട്. ഞാന്‍ താരമായെങ്കിലും എനിക്ക് ഒരപേക്ഷയുണ്ട്. സാമൂഹ്യ പ്രശ്‌നങ്ങള്‍ക്കെതിരെ അവര്‍ ശബ്ദിക്കണം. അല്ലാതെ അത് ചൂണ്ടിക്കാട്ടുന്ന ആള്‍ക്കാരുടെ നേര്‍ക്കല്ല. എന്നെ ട്രോളിയതില്‍ പ്രശ്‌നമില്ല. എനിക്ക് പ്രായമായി. ഇതൊക്കെ കേള്‍ക്കാനും വായിക്കാനും എനിക്ക് ഇഷ്ടമാണ്. ട്രോള്‍ കണ്ട് നിരവധിപ്പേര്‍ മെസേജ് ചെയ്തു. ഷഷ്ടിപൂര്‍ത്തി കഴിഞ്ഞ ഒരമ്മ ജനങ്ങളാല്‍ ട്രോളുകാര്‍ക്കെതിരെ പറയിപ്പിച്ച ആദ്യത്തെ താരമാണ് മല്ലിക ചേച്ചി എന്നാണ് എല്ലാവരും പറഞ്ഞത്.
ട്രോള്‍ വന്ന കാര്യം ആദ്യം തന്നെ അറിയിച്ചത് പൃഥ്വിയും ഇന്ദ്രജിത്തുമാണെന്നും മല്ലിക പറഞ്ഞു. ഞാന്‍ ലംബോര്‍ഗിനി വാങ്ങിയ കാര്യം അമ്മ പൊങ്ങച്ചമായി പറഞ്ഞ രീതിക്കാണ് വന്നതെന്ന് പൃഥ്വി പറഞ്ഞു. ‘ഓ പൊങ്ങച്ചമാണെങ്കില്‍ പൊങ്ങച്ചം. അമ്മ തന്നെയല്ലേ പറഞ്ഞത്, വഴിയേ പോയവരല്ലല്ലോ’ എന്ന് ഞാനും മറുപടി നല്‍കി. പക്ഷേ ഇത് ഇത്രയും വലിയ വിഷയമാകുമെന്ന് ഞാന്‍ കരുതിയില്ല.
മക്കളുടെയും ഭർത്താവിന്റെയും പുതിയ ഒരുപാട് വണ്ടികൾ തറവാട് വീട്ടിൽ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ലംബോർഗിനി മാത്രം കയറിയിട്ടില്ല. പൃഥ്വിയോട് എന്താ മോനെ ലംബോർഗിനി തറവാട്ടിൽ കൊണ്ടുവരാത്തത് എന്ന് ചോദിച്ചപ്പോൾ അമ്മ ആദ്യം ഈ റോഡ് നന്നാക്കാൻ പറയൂ എന്ന് പറഞ്ഞതായിട്ടാണ് മല്ലിക ഒരു മാധ്യമത്തിനോട് പറഞ്ഞത്. ഇതിനെയാണ് പലരും ട്രോളായും അല്ലാതെയും പരിഹസിച്ചത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് മല്ലിക സുകുമാരൻ തന്നെ രംഗത്ത്. ഒരു തമിഴ് ഓണ്‍ലൈന്‍ പോര്‍ട്ടലിനോടാണ് മല്ലികയുടെ പ്രതികരണം.