യുദ്ധത്തിന്റെ ഭീകരത ഒറ്റ ക്ലിക്കിലൂടെ ലോകത്തെ അറിയിച്ച നിക് ഊട്ടിന് മുൻപിൽ മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മൂട്ടിയെത്തിയ നിമിഷങ്ങള്‍ ചിരിപൊട്ടിയ നേരങ്ങളുമായി. വിശദമായി സംസാരിക്കാനായെന്ന മമ്മൂട്ടിയുടെ വാക്കുകളില്‍ തന്നെയുണ്ട് ആ കൂടിക്കാഴ്ചയുടെ ഊഷ്മളതയത്രയും.
കൊച്ചിയിലെ പിആര്‍ഡി ഓഫീസിലെത്തിയാണ് മമ്മൂട്ടി നിക്ക് ഉട്ടിനെ സ്വീകരിച്ചത്. പരിചയപ്പെടലിനിടെ നിക്കിന്റെ പ്രായം ആരാഞ്ഞ മമ്മൂട്ടിയുടെ പ്രതികരണമാണ് കൂടിനിന്നവരില്‍ ചിരിപടര്‍ത്തിയത്. അറുപത്തിയാറെന്ന മറുപടിയില്‍ മമ്മൂട്ടിയുടെ മുഖം നിറഞ്ഞു. അപ്പോള്‍ താരത്തിന്‍റെ മറുപടി ഇങ്ങനെ: ‘നമുക്ക് രണ്ടാള്‍ക്കും ഒരേ പ്രായമാണ്. പക്ഷെ ഇവിടെയുള്ളവര്‍ എന്നെ വിളിക്കുന്നത് എഴുപതുകാരന്‍ എന്നാണ്..’ തമാശയിലും ഒപ്പം തന്‍റെ പ്രായത്തെ ട്രോളുന്നവരെ ഉന്നമിട്ടും മമ്മൂട്ടിയുടെ കിടിലന്‍ മറുപടി.
‘ജീവന്‍ പണയം വച്ച് യുദ്ധത്തിനിരയായ പെണ്‍കുട്ടിയുടെ ഫോട്ടോ എടുത്ത നിക്ക് കേരളത്തിന്റെ അതിഥിയായി എറണാകുളത്തെത്തിയപ്പോള്‍ കാണാനാണ് ഞാന്‍ എത്തിയത്. ഞങ്ങള്‍ പരിചിതരെപ്പോലെയാണ് സംസാരിച്ചത്. ആ നാടിനെപ്പറ്റിയും നാട്ടുകാരെപ്പറ്റിയും അദ്ദേഹത്തിന് വലിയ അഭിപ്രായമാണുള്ളത്. കേരളത്തെക്കുറിച്ച് അദ്ദേഹം സംതൃപ്തനാണ്. അദ്ദേഹത്തെ കാണാന്‍ സാധിച്ചത് ഒരു ഭാഗ്യമാണ്. അത്ര വിശദമായി ഞങ്ങള്‍ക്ക് സംസാരിക്കാനായി..’
മീഡിയ അക്കാദമി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച രാജ്യാന്തര വാര്‍ത്ത ചിത്ര മേളയില്‍ അതിഥിയായാണ് നിക്ക് ഉട്ട് കേരളത്തിലെത്തിയത്.
മമ്മൂട്ടിയെ കാണാൻ ആരാധകർ തിക്കിതിരക്കിയതോടെയാണ് കേരളത്തിലെ തന്റെ ആരാധകൻ ചില്ലറക്കാരനല്ലെന്ന് നിക് ഊട്ടിന് ബോധ്യമായത്. മെട്രോയിലേറി കൊച്ചി നഗരം കണ്ട ശേഷമാണ് വൈകിട്ടോടെ കായൽ കാഴ്ച കാണാൻ നിക് ഊട്ട് എത്തിയത്. ഫോട്ടോഗ്രാഫിയിൽ കമ്പമുള്ള മമ്മൂട്ടി ഏറെ കാലമായി മനസിൽ കൊണ്ടു നടക്കുന്ന ആഗ്രഹം കൂടിയായിരുന്നു നിക് ഊട്ടുമായുള്ള കൂടിക്കാഴ്ച. പലതവണ നടക്കാതെ പോയം സ്വപ്നം സാക്ഷാത്കരിച്ചത് ഇപ്പോൾ ഇങ്ങനെയും. മമ്മൂട്ടിയെ കാണാൻ ആരാധകർ തിക്കിതിരക്കിയതോടെ നിക് ഊട്ടിനും ആകാംക്ഷയായി. തന്റെ ആരാധകന്റെ താരമൂല്യം വ്യക്തമായതോടെ ആകാംക്ഷ ആരാധനയ്ക്കും വഴിമാറി.
പൊലീസ് ഏറെ പണിപെട്ടാണ് രണ്ട് പേരേയും ഒടുവിൽ ബോട്ടിനടുത്തേക്ക് കൊണ്ട് പോയത്. നിക്കിനെ പരിചയപ്പെടാൻ കഴിഞ്ഞതിന്റെ സന്തോഷം മമ്മൂട്ടിയും മറച്ചുവച്ചില്ല.
എറണാകുളം ബോട്ട് ജെട്ടിയിൽ നിന്ന് യാത്രാബോട്ടിൽ തീർത്തും സാധാരണക്കാരനായി തന്നെയാണ് ലോകപ്രശസ്ത ഫോട്ടോഗ്രാഫർ കൊച്ചിയുടെ കായൽസൗന്ദര്യം ആസ്വദിക്കാൻഇറങ്ങിയതും. ഒാരോ നിമിഷവും ക്യാമറയിൽ പകർത്തി തന്നെ.