ഒടുവില്‍ ആ ചിത്രം പുറത്തുവന്നു. മലയാളികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം. അൻപത്തിയൊന്നു ദിവസം നീണ്ട ചികില്‍സകള്‍ക്കും സമര്‍പ്പണത്തിനും ഒടുവില്‍ മോഹന്‍ലാലിന്‍റെ പുതിയ കാഴ്ച. ആരാധകര്‍ കണ്‍നിറയെ കാണാന്‍ ഇഷ്ടപ്പെടുന്ന താരത്തിന്റെ പുതിയ ചിത്രം ഇന്ന് പുറത്തിറങ്ങിയ മലയാള മനോരമ ദിനപത്രമാണ് പുറത്തുവിട്ടത്. സുഹൃത്തും നിര്‍മാതാവുമായ ആന്‍റണി പെരുമ്പാവൂരിന്‍റെ തോളില്‍ കയ്യിട്ട് ചെന്നൈയിലെ ഹോട്ടലില്‍ ലാല്‍ നില്‍ക്കുന്ന ചിത്രമാണ് പത്രം പ്രസിദ്ധീകരിച്ചത്.
മലയാള മനോരമയില്‍ ഉണ്ണി കെ.വാരിയര്‍ എഴുതിയ റിപ്പോര്‍ട്ട്:
അൻപത്തിയൊന്നു ദിവസം നീണ്ട 'തപസ്സ്'. ശരീരത്തെയും മനസ്സിനെയും മെരുക്കി 'യൗവനം' തിരിച്ചുപിടിക്കാൻ കഠിനവ്രതത്തോടു കൂടിയ പരിശീലനം. ഒടുവിൽ 18 കിലോ തൂക്കം കുറച്ചു പുതിയ രൂപത്തിൽ മോഹൻലാൽ അവതരിച്ചു. 'ഒടിയൻ' എന്ന പുതിയ സിനിമയിലെ കഥാപാത്രമായ മാണിക്യന്റെ യൗവനകാലത്തിനു വേണ്ടിയായിരുന്നു ഈ ഒരുക്കം.
ഒരു സിനിമയ്ക്കുവേണ്ടി നായകൻ നടത്തുന്ന ഏറ്റവും കഠിനപരിശീലനങ്ങളിൽ ഒന്ന്. ഫ്രാൻസിൽനിന്നുള്ള ഡോക്ടർമാരും ഫിസിയോതെറപ്പിസ്റ്റുകളും അടങ്ങിയ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. ലോകനിലവാരമുള്ള കായികതാരങ്ങളെയും ഹോളിവുഡ് താരങ്ങളെയും പരിശീലിപ്പിക്കുന്ന സംഘമാണിത്.
സംവിധായകൻ വി.എ. ശ്രീകുമാർമേനോനും പരിശീലന കേന്ദ്രത്തിലുണ്ടായിരുന്നു. ദിവസേന ആറു മണിക്കൂറിലേറെ നീണ്ട പരിശീലനം തുടരും. പരിശീലന കേന്ദ്രത്തിൽനിന്ന് പ്രത്യേക വാഹനത്തിൽ രാത്രി രണ്ടുമണിയോടെ മോഹൻലാൽ ചെന്നൈയിലേക്കു തിരിച്ചു. വിദഗ്ധ സംഘവും അനുഗമിക്കുന്നുണ്ട്. ജനുവരി ആദ്യം 'ഒടിയൻ' ചിത്രീകരണം പുനരാരംഭിക്കും.