കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് മുതൽക്കൂട്ടയായി എയർബസിന്റെ അത്യാധുനിക എച്ച്.145 ഡി 3 ഹെലികോപ്റ്റർ തലസ്ഥാനത്ത്. റാവീസ് ഹോട്ടലുകളെ ബന്ധിപ്പിക്കാൻ ആർ.പി. ഗ്രൂപ്പാണ് ഹെലികോപ്റ്റർ വാങ്ങിയത്. അഞ്ചു റോട്ടർ ബ്ളേഡുള്ള ഇരട്ട എൻജിൻ ഹെലികോപ്റ്ററിന് 90 കോടി രൂപയാണ് വില.
രാജ്യത്തെ ആദ്യത്തെ എയർബസ് നിർമിത എച്ച്.145 ഡി3 ഹെലികോപ്റ്ററാണ് തലസ്ഥാനത്ത് പറന്നിറങ്ങിയത്. അത്യാധുനിക സൌകര്യങ്ങളുള്ള ഈ ഹെലികോപ്റ്റർ ജർമനിലെ എയർബസ് കമ്പനിയിൽ നിന്ന് ആർ.പിഗ്രൂപ്പ് ചെയർമാൻ രവിപിള്ള നേരിട്ട് വാങ്ങുകയായിരുന്നു. കോവളം, കൊല്ലം, കോഴിക്കോട് കടവ് എന്നിവിടങ്ങളിലെ റാവീസ് ഹോട്ടലുകളെ ബന്ധിപ്പിച്ചുകൊണ്ടാണ് വിനോദസഞ്ചാരികൾക്കായി ഹെലികോപ്റ്റർ സർവീസ് നടത്തുക. ഇന്റീരിയർ രൂപകൽപ്പന മെർസിഡേസ് ബെൻസാണ് നിർവച്ചിരിക്കുന്നത്.
22000 അടി വരെ മുകളിൽ നിന്ന് ലാൻഡിങ്ങും ടേക്ക് ഓഫും ചെയ്യാൻ കഴിയും. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ കോപ്റ്ററാണിതെന്നും പൈലറ്റ് സാക്ഷ്യപ്പെടുത്തുന്നു. കോവളം റാവീസിൽ നിന്ന് കൊല്ലം റാവീസിലേക്കുള്ള ആദ്യ പറക്കലിൽ ആർ.പി ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ഗണേഷ് രവിപിള്ള തന്നെ യാത്രക്കാരനായി.