റിസര്‍വ്ബാങ്ക് പുതിയ വായ്പാനയം നാളെ പ്രഖ്യാപിക്കും. പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചേക്കുമെന്നാണ് സൂചന. വളര്‍ച്ചാ നിരക്ക് കൂട്ടാന്‍ പലിശ കുറക്കണമെന്നാണ് വ്യവസായ ലോകത്തിന്‍റെ ആവശ്യം.
വാണിജ്യ ബാങ്കുകൾ റിസര്‍വ് ബാങ്കില്‍ നിന്നും എടുക്കുന്ന വായ്പയ്ക്ക് നല്‍കുന്ന പലിശ നിരക്കായ റിപ്പോ ഈ വര്‍ഷം ഇത് വരെ 0.75 ശതമാനം ആണ് റിസര്‍വ് ബാങ്ക് കുറച്ചത്. ഈ വര്‍ഷം നടന്ന മൂന്ന് അവലോകന യോഗങ്ങളിലും കാല്‍ ശതമാനം വീതം പലിശ കുറച്ചു. ഇത്തവണയും റിപ്പോ നിരക്ക് കാല്‍ ശതമാനം കുറയ്ക്കുമെന്നാണ് സൂചന.
നാണ്യപ്പെരുപ്പ നിരക്ക് റിസര്‍വ് ബാങ്ക് ലക്ഷ്യമിട്ട 4 ശതമാനത്തിന് താഴെയാണ് . ജൂണിലെ നാണ്യപ്പെരുപ്പം 3.18 ശതമാനം മാത്രമാണ്. ഈ സാമ്പത്തിക വര്‍ഷം മുഴുവന്‍ ഇതേ നിരക്ക് തന്നെ തുടരാനാണ് സാധ്യതയും പക്ഷെ രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്ക് 7 ശതമാനത്തില്‍ നിന്ന് മുന്നോട്ട് നീങ്ങുന്നില്ല. IMF രാജ്യത്തിന്‍റെ വളര്‍ച്ചാ അനുമാനം 7.30 ശതമാനത്തില്‍ നിന്നും 7 ശതമാനമാക്കി കുറക്കുകയും ചെയ്തു. ഈ പ്രതിസന്ധി പരിഹരിക്കാന്‍ പലിശ നിരക്ക് കുറച്ച് പുതിയ നിക്ഷേപങ്ങള്‍ക്ക് വഴി തുറക്കണമെന്നാണ് വ്യവസായ ലോകം ആവശ്യപ്പെടുന്നത്. വില്‍പന കുറഞ്ഞത് മൂലം പ്രതിസന്ധി നേരിടുന്ന വാഹന നിര്‍മാണ മേഖലയ്ക്കും പലിശ നിരക്ക് കുറയ്ക്കുന്നത് ആശ്വാസമാകും.