രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പാദന വളര്‍ച്ച കുറയുമെന്ന് മുന്നറിയിപ്പ്

fitch-ratings
SHARE

രാജ്യത്തിന്റെ ആഭ്യന്തരോല്‍പാദന വളര്‍ച്ച ഡിസംബറില്‍ 7.2 ശതമാനമായി കുറയുമെന്ന് റേറ്റിങ് ഏജന്‍സിയായ ഫിച്ച് റേറ്റിങ്സ്. 7.8 ശതമാനമായി വളരുമെന്നായിരുന്നു കണക്കുകൂട്ടല്‍. ഉപഭോഗം കുറഞ്ഞതാണ് ജി‍‍ഡിപി കുറയാന്‍ കാരണമായി ഫിച്ച് പറയുന്നത്.

ഉപഭോഗം 8.6 ശതമാനമായിരുന്നത് ഏഴുശതമാനമായാണ് കുറഞ്ഞത്. ഇതിന്റെ പ്രതിഫലനമാണ് ആഭ്യന്തരോല്‍പാദനത്തിലുണ്ടാകുക. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 8.2 ശതമാനമായിരുന്നു ഇന്ത്യയുടെ ജിഡിപി. അടുത്ത സാമ്പത്തിക വര്‍ഷം ജിഡിപി 7.1 ആയി കുറയുമെന്നും ഫിച്ച് വിലയിരുത്തുന്നു. അതേസമയം, വായ്പനയ അവലോകനത്തില്‍ ആര്‍ബിഐ കണക്കാക്കിയത് 7.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു. രാജ്യത്തെ ബാങ്കിങ് മേഖല പ്രതിസന്ധി ഘട്ടത്തിലാണെന്നും ഫിച്ച് വിലയിരുത്തുന്നുണ്ട്. 

വായ്പ ലഭിക്കാനുള്ള സാധ്യത കുറഞ്ഞതും വായ്പാ ചെലവ് ഏറിയതുമാണ് ബാങ്കിങ് മേഖലയ്ക്ക് തിരിച്ചടിയായത്. ഐഎല്‍ ആന്‍ഡ് എഫ്എസ് പ്രതിസന്ധിയെത്തുടര്‍ന്ന് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ധനലഭ്യത ഗണ്യമായി കുറഞ്ഞു. അടുത്ത വര്‍ഷത്തെ പൊതു തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ വളര്‍ച്ചയെ പ്രോല്‍സാഹിപ്പിക്കുന്ന ധനകാര്യ നയമാണ് ഉണ്ടാകേണ്ടതെന്ന് ഫിച്ച് റേറ്റിങ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കറന്‍റ് അക്കൗണ്ട് കമ്മി കൂടിയത് രൂപയെ പ്രതികൂലമായി ബാധിക്കും. അടുത്ത കൊല്ലം അവസാനത്തോടെ ഡോളറിന്റെ മൂല്യം 75 രൂപയാകുമെന്നാണ് ഫിച്ച് വിലയിരുത്തുന്നത്. ഇറക്കുമതി ക്രമാനുഗതമായി കൂടുന്നതും ജിഡിപിക്ക് തിരിച്ചടിയാണ്. 

MORE IN BUSINESS
SHOW MORE