ഇന്ത്യന്‍ റയില്‍വേയുടെ പ്രവര്‍ത്തനനഷ്ടം വര്‍ധിക്കുന്നു. ഏപ്രില്‍ മുതല്‍ ജൂലൈവരെയുള്ള കാലയളവില്‍ റയില്‍വേയുടെ പ്രവര്‍ത്തനനഷ്ടം എക്കാലത്തെയും ഉയര്‍ന്നതായി. തൊണ്ണൂറായിരം തൊഴിലവസരങ്ങള്‍ കൂടി സൃഷ്ടിക്കുന്നതോടെ റയില്‍വേയുടെ ഭാരം ഇരട്ടിക്കും.
നടപ്പുസാമ്പത്തികവര്‍ഷത്തെ ആദ്യ നാലുമാസങ്ങളില്‍ റയില്‍വേയുടെ പ്രവര്‍ത്തന റേഷ്യോ 111.51 ശതമാനമായി ഉയര്‍ന്നു. അതായത് ഓരോ നൂറുരൂപ നേടുമ്പോഴും റയില്‍വേ 111 ചെലവഴിക്കേണ്ടിവരുന്നത് 111 രൂപ 51 പൈസ. റയില്‍വേയുടെ എക്കാലത്തെയും ഉയര്‍ന്ന പ്രവര്‍ത്തനനഷ്ടമാണിത്. കഴിഞ്ഞ പത്തുവര്‍ഷമായി പ്രവര്‍ത്തനനഷ്ടം കൂടിവരുന്നതായാണ് കണക്കുകള്‍. 2008–2009 സാമ്പത്തികവര്‍ഷത്തില്‍ പ്രവര്‍ത്തന റേഷ്യോ 90.46 ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇത് 98.5 ശതമാനമായി ഉയര്‍ന്നു.
ചരക്കുഗതാഗതത്തിലും യാത്രക്കാരുടെ എണ്ണത്തിലും കുറവുണ്ടാകുന്നതാണ് റയില്‍വേയ്ക്ക് തിരിച്ചടിയാകുന്നത്. മികച്ച സൗകര്യങ്ങളുടെ അപര്യാപ്തതയും സമയനഷ്ടവും മൂലം റയില്‍വേയില്‍ നിന്ന് വിമാനങ്ങളിലേക്ക് തിരിയുന്ന യാത്രക്കാരുടെ എണ്ണം ഇരട്ടിക്കുകയാണ്. റോഡുമാര്‍ഗമുള്ള ചരക്കുഗതാഗതവും വര്‍ധിച്ചു. ഈ അവസ്ഥയിലാണ് ലോകത്തെ ഏറ്റവും വലിയ റിക്രൂട്മെന്റ് പദ്ധതി നടപ്പാക്കാന്‍ റയില്‍വേ ഒരുങ്ങുന്നത്.
സുരക്ഷ ഉറപ്പാക്കുന്ന ഡിപ്പാര്‍ട്മെന്റുകള്‍ ശക്തിപ്പെടുത്താന്‍ തൊണ്ണൂറായിരം പേരെയാണ് നിയമിക്കുന്നത്. ആധുനിക സാങ്കേതികതയെ ആശ്രയിക്കുന്നതിനുപകരം നിയമനങ്ങള്‍ കൂട്ടുന്നത് റയില്‍വേയുടെ ഭാരം ഇരട്ടിപ്പിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. റയില്‍വേയ്ക്ക് പ്രത്യേക ബജറ്റ് കൂടി ഇല്ലാതായതോടെ കേന്ദ്ര ബജറ്റിലെ നീക്കിയിരുപ്പാകും ആശ്രയം. ഇതും തിരിച്ചടിയാകുമെന്നാണ് വിദഗ്ധാഭിപ്രായം.