ഇന്ത്യൻ ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് രംഗത്ത് അദ്ഭുതം കാട്ടാനൊരുങ്ങുന്നു. സെക്കൻഡുകൾകൊണ്ടു സിനിമയും ഗെയിമുമൊക്കെ ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന റിലയൻസ് ജിയോ ജിഗാ ഫൈബർ സർവീസ് രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് എത്തുകയാണ്. രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളിൽ ജിയോയുടെ അള്‍ട്രാ സ്പീഡ് ഫൈബര്‍ ടു ദി ഹോം (എഫ്.ടി.ടി.എച്ച്) ബ്രോഡ്ബാന്‍ഡിന്റെ സേവനമാണ് ആരംഭിക്കുന്നത്. സെക്കൻഡിൽ 100 എംബി വേഗതയിൽ പ്രതിമാസം 1,100 ജി.ബി (1.1 ടി.ബി) ഡേറ്റ സൗജന്യമായി നൽകുന്നതാണ് പദ്ധതി.
1.1 ടിബി പരിധി കഴിഞ്ഞാല്‍ 40 ജി.ബി ഡേറ്റ വീതം പ്രതിമാസം 25 തവണ വരെ ഫ്രീ ടോപ്പ് അപ്പ് ചെയ്യാനും അവസരമുണ്ടാകും. തുടക്കത്തില്‍ 100 ജിബി ഡേറ്റയാണ് നല്‍കുക. ഇതിന്റെ പരിധി കഴിഞ്ഞാലാണ് ഫ്രീ ടോപ്പ് അപ്പ് നല്‍കുക. 100 ജി.ബിയും 25 തവണ ഫ്രീ ടോപ്പ് അപ്പും വരുന്നതോടെ മാസം 1100 ജി.ബി ഡേറ്റ ഉപയോക്താവിന് ലഭിക്കുമെന്ന് ജിയോ അധികൃതരുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജിയോയുടെ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്കാണ് ജിയോ ജിഗാ ഫൈബര്‍ എന്ന പേരിട്ടിരിക്കുന്നത്. വീടുകള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും അതിവേഗ എഫ്ടിടിഎച്ച് സേവനം നല്‍കാനാണ് ജിയോ ലക്ഷ്യമിടുന്നത്. നിലവില്‍ ജിയോ ഫൈബര്‍ സേവനം അഹമ്മദാബാദ്, ചെന്നൈ, ജംനഗര്‍, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ പരീക്ഷിക്കുന്നുണ്ട്. മറ്റ് നഗരങ്ങളിലും ഇത് ഉടന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മേയ് മാസം മുതല്‍ തെരഞ്ഞെടുത്ത വരിക്കാര്‍ക്ക് ജിയോഫൈബര്‍ സേവനം നല്‍കി തുടങ്ങിയിരുന്നു.
ജിയോ ഫൈബർ കണക്ഷന് 4500 രൂപ റീഫണ്ടബിൾ സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകണം. റൗട്ടർ സ്ഥാപിക്കുന്നതിനാണ് ഈ പണം ഉപയോഗിക്കുന്നത്. ജിയോയുടെ തന്നെ മറ്റൊരു വിപ്ലവ പദ്ധതിയായ ഇന്റർനെറ്റ് പ്രോട്ടോക്കോൾ സർവീസിന്റെ സെറ്റ്ടോപ് ബോക്സായും റൗട്ടർ ഉപയോഗിക്കാമെന്നും സൂചനയുണ്ട്. രാജ്യത്ത് മൂന്നു ലക്ഷത്തിലധികം കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല ജിയോ സ്ഥാപിച്ചുകഴിഞ്ഞു. ഇത് ജിയോ ഫൈബർ പദ്ധതി നടപ്പാക്കുന്നതിന്റെ വേഗത കൂട്ടും.