ശ്യാംജിത് കുറ്റക്കാരന്‍; ശിക്ഷാവിധി തിങ്കളാഴ്ച; കൂസലില്ലാതെ പ്രതി

കണ്ണൂര്‍ പാനൂരില്‍ പ്രണയപ്പകയില്‍ യുവതിയെ വെട്ടിക്കൊന്ന കേില്‍ പ്രതി കൂത്തുപറമ്പ് സ്വദേശി എം.ശ്യാംജിത് കുറ്റക്കാരനെന്ന് തലശേരി കോടതി. ശിക്ഷാവിധി തിങ്കളാഴ്ച.

പാനൂർ വള്ള്യായി സ്വദേശി വിഷ്ണുപ്രിയയെ കൊലപെടുത്തിയ കേസിലാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധി പറഞ്ഞത്. കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ ശാസ്ത്രീയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും വിഡിയോ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് കോടതി വിധി. കൊലപാതകം നടത്താനായി എത്തിയ പ്രതിയെ വിഡിയോ കോളിലൂടെ കണ്ട വിഷ്ണുപ്രിയയുടെ പൊന്നാനി സ്വദേശിയായ സുഹൃത്തിന്റെ മൊഴിയും നിർണായകമായി. ശിക്ഷാവിധിയിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ട കോടതി വിധി പറയാനായി തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

പ്രതിയുടെ പ്രായം പരിഗണിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. 2022 ഒക്ടോബർ 22നായിരുന്നു നാടിനെയാകെ ഞെട്ടിച്ച ക്രൂര കൊലപാതകം. പാനൂർ വള്ള്യായി സ്വദേശിനിയായ വിഷ്ണുപ്രിയയെ പ്രതി ശ്യാംജിത്ത് പട്ടാപ്പകൽ വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രണയം തകർന്നതിൻ്റെ പകയിലായിരുന്നു വിപുലമായ ആസൂത്രണത്തോടെയുള്ള ക്രൂര കൊലപാതകം.

Court finds accused Shyamjith guilty in Kannur Vallaii Vishnu Priya murder case.