പ്രമുഖ ചലച്ചിത്ര സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു. അര്‍ബുദബാധയെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാലുപതിറ്റാണ്ടിലേറെ ചലച്ചിത്രമേഖലയില്‍ സജീവമായിരുന്ന അദ്ദേഹം സുകൃതം, ജാലകം, സ്നേഹപൂര്‍വം മീര, ഉദ്യാനപാലകന്‍ തുടങ്ങി ഇരുപതുസിനിമകള്‍ സംവിധാനം ചെയ്തു. ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ആയിരുന്നു അവസാന ചിത്രം. വിഡിയോ റിപ്പോര്‍ട്ട് കാണാം.
മനസില്‍തൊടുന്ന ഒരുപിടി ചിത്രങ്ങള്‍ തന്റേതായ ശൈലിയില്‍ മലയാളത്തിന് നല്‍കിയ സംവിധായകനാണ് ഹരികുമാര്‍. അതില്‍ പ്രേക്ഷകര്‍ ഏറ്റവുംകൂടുതല്‍ ഇഷ്ടപ്പെട്ടചിത്രമേതെന്ന് ചോദിച്ചാല്‍ എം.ടി. വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി മമ്മൂട്ടി നായകനായ സുകൃതം ആണെന്ന് ഹരികുമാര്‍ തന്നെ പറയും. അതുകൊണ്ടാണ് തിരുവനന്തപുരത്ത് പാങ്ങോട് ചിത്രാനഗറില്‍ നിര്‍മിച്ച വീടിന് അദ്ദേഹം സുകൃതം എന്ന പേരിട്ടത്. എം. മുകുന്ദന്‍ ആദ്യമായി തിരക്കഥയെഴുതിയ ഒാട്ടോറിക്ഷക്കാരന്റെ ഭാര്യ ആണ് അവസാന ചിത്രം.
തിരുവനന്തപുരം പാലോടിന് സമൂപം കാഞ്ചിനടയെന്ന ഗ്രാമത്തിലായിരുന്നു ജനനം.ഭരതന്നൂർ സ്കൂളിലായിരുന്നു പത്താം ക്ലാസ് വരെയുള്ള പഠനം പിന്നീട് സിവിൽഎഞ്ചിനീയറിങ് പാസായശേഷം 1975ൽ കൊല്ലം നഗരസഭയിൽ അസിസ്റ്റന്റ് എൻജിനീറായി ഒൗദ്യോഗിക ജീവിതം. സാഹിത്യത്തോട് പണ്ടുതൊട്ടേതുടങ്ങിയ താല്‍പര്യം ദൃശ്യഭാഷയിലേക്ക് മാറി. ആമ്പല്‍പ്പൂവ് എന്ന ആദ്യസിനിമയുടെ തിരക്കഥ എഴുതിയത് പെരുമ്പടവം ശ്രീധരൻ, 1981 ൽ ചിത്രം ഇറങ്ങി സുകുമാരൻ ആയിരുന്നു നായകൻ. അടുത്ത വർഷം സ്നേഹപൂർവം മീരയുമായാണു ഹരികുമാർ ചലച്ചിത്ര ലോകത്തേക്കു പോയത്. ഒരു സ്വകാര്യം (1983), അയനം (1985) പുലി വരുന്നേ പുലി (1985) എന്നീചിത്രങ്ങള്‍ കൊല്ലത്തുവച്ചാണ് രൂപമെടുത്തത്. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ തിരക്കഥകളില്‍ രണ്ടുചിത്രങ്ങള്‍– ജാലകം, ഊഴം. 1994 ലാണ് സുകൃതം തീയറ്ററുകളിലെത്തിയത്.
തുടര്‍ന്ന് ലോഹിതദാസിന്റെ തിരക്കഥയിലൊരുങ്ങിയ ഉദ്യാനപാലകനും ശ്രീനിവാസന്‍ എഴുതിയ സ്വയംവരപന്തലും ജനപ്രീതി നേടി. അകാലത്തില്‍ പൊലിഞ്ഞുപോയ ചിത്രകലാ പ്രതിഭ ക്ലിന്റിനെക്കുറിച്ചുള്ള ചിത്രത്തിന്റെ തിരക്കഥ കെ.വി. മോഹന്‍കുമാറിന്റേതാണ്. മകള്‍ ഗീതാഞ്ജലിയുടെ കഥ ജ്വാലാമുഖി എന്ന പേരില്‍ ചലച്ചിത്രമായപ്പോള്‍ ദേശീയ പുരസ്കാരം നേടിയ സുരഭിലക്ഷ്മിയായിരുന്നു നായിക ശ്മശാനത്തിൽ മൃതദേഹം ദഹിപ്പിക്കുന്ന സെലീന എന്ന യുവതിയുടെ ജീവിതമാണു സിനിമയ്ക്കു പ്രചോദനമായത്.
വിവിധ അവാര്‍ഡ് ജൂറികളില്‍ പ്രവര്‍ത്തിച്ചുവന്ന ഹരികുമാര്‍ രണ്ടുതവണ ദേശീയ പുരസ്കാര നിര്‍ണയ ജൂറിയിലും അംഗമായിട്ടുണ്ട്. അവാർഡ് കമ്മറ്റികളിലെല്ലാം അംഗമാകാനുള്ള കാരണം തന്നെ വ്യത്യസ്ത ഭാഷകളിലുള്ള പുതിയ സിനിമ കാണമല്ലോയെന്ന ആഗ്രഹത്തിന്റെ പുറത്താണെന്നും അദ്ദേഹം പറയാറുണ്ടായിരുന്നു.
Story Highlights: Director Harikumar passes away