കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ രൂക്ഷമായ കടലാക്രമണം. തിരുവനന്തപുരം അഞ്ചുതെങ്ങിൽ പത്തിലേറെ വീടുകളിൽ വെള്ളം കയറി. കൊല്ലത്തും കൊടുങ്ങല്ലൂരിലും കടലേറ്റം. കടലാക്രമണ സാധ്യത തുടരുന്നതിനാൽ കേരള തീരത്ത് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്
വെന്തുരുകുന്ന ചൂടിൽ നിന്ന് രക്ഷതേടി കേരളം മഴയ്ക്കായി കേഴുന്ന ഈ വേനൽക്കാലത്ത് കടൽ , കടലോര മക്കളെ കരയിപ്പിക്കുകയാണ്. ഇന്നലെ രാത്രി 10 മണിയോടെയാണ് കടൽ അടിച്ച് കയറിയത്. ബന്ധുവീടുകളിൽ അഭയം തേടിയാണ് പലരും നേരം വെളുപ്പിച്ചത്. രാവിലെയായതോടെ കടലാക്രമണം വീണ്ടും ശക്തമായി. തീരദേശ റോഡും കടന്ന് വീടുകളിലേക്ക് തിരയെത്തി.മൂന്ന് വീടുകൾക്ക് നാശ നഷ്ടം.
കൊല്ലത്ത് മുണ്ടയ്ക്കൽ, വെടിക്കുന്ന്, ഇരവിപുരം പ്രദേശങ്ങളിലും കരുനാഗപ്പള്ളിയിലെ ആലപ്പാട് ഭാഗങ്ങളിലുമാണ് കടൽക്ഷോഭം ഉണ്ടായത്. കൊടുങ്ങല്ലൂരിൽ എറിയാട് പഞ്ചായത്തിലെ ചന്തക്കടപ്പുറം, എടവിലങ്ങ് പഞ്ചായത്തിലെ കാര അറപ്പക്കടവ്, പുതിയ റോഡ്, പെരിഞ്ഞനം സമിതി ബീച്ച് എന്നിവിടങ്ങളിലാണ് ഇന്നലെ രാത്രി ഏഴരയോടെ കടൽ കരയിലേക്ക് കടന്നത്. ഇവിടങ്ങളിൽ കാര്യമായ നാശനഷ്ടങ്ങളില്ല. അതേ സമയം ഇന്ന് അർധ രാത്രി വരെ ഉയർന്ന തിരമാലകൾക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു.