പിന്നിലിരുന്ന പതിനേഴുകാരൻ അപകടത്തിൽ മരിച്ചിട്ടും ബൈക്കുമായി കടക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. പത്തനംതിട്ട നെല്ലിക്കാല സ്വദേശി സുധീഷ് മരിച്ച കേസിൽ സുഹൃത്ത് സഹദാണ് പിടിയിലായത്. മദ്യപിച്ചിരുന്നതിനാൽ ഭയന്ന് രക്ഷപെടുകയായിരുന്നു എന്നാണ് സഹദിന്റെ മൊഴി.
ഇന്നലെ രാത്രി പത്തനംതിട്ട കോഴഞ്ചേരി റോഡിൽ ആയിരുന്നു അപകടം. കുലശേഖരപതി സ്വദേശി സഹദ് ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. ബൈക്കിന്റെ പിന്നിലിരുന്ന സുധീഷ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന സഹദ് സുഹൃത്തിനെ നോക്കാതെ ബൈക്കുമായി സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ തടയുകയായിരുന്നു. വീട്ടിൽ ഇരുവരും ഒരുമിച്ച് ഉണ്ടായിരുന്നുവെന്നും കടയിലേക്ക് എന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയതെന്നും സുധീഷിന്റെ അമ്മ പറഞ്ഞു
മീൻ കച്ചവടമാണ് 23 വയസുകാരനായ സഹദിന് . പ്ലസ് വണ്ണിൽ പഠനം നിർത്തി മൈക്ക് സെറ്റുമായി ബന്ധപ്പെട്ട ജോലിയിലായിരുന്നു സുധീഷ്. അപകടത്തിൽ സഹദിന് കാര്യമായ പരുക്കില്ല. സുധീഷിന്റെ തലയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. മദ്യപിച്ചത് കൊണ്ട് ഭയന്ന് രക്ഷപ്പെടാൻ ശ്രമിച്ചതാണെന്ന സഹദിന്റെ മൊഴി വിശദമായി പരിശോധിക്കും.
Pathanamthitta bike accident