അനിലയുടെ മുഖം വികൃതം; നിറയെ രക്തം; സുദര്‍ശനുമായി ബന്ധമുണ്ടായിരുന്നു: സഹോദരന്‍

anila-brother
SHARE

കണ്ണൂര്‍ പയ്യന്നൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അനിലയെ സുദര്‍ശന്‍ കൊന്നതെന്ന് സഹോദരന്‍ അനീഷ് . ഇന്നലെ രാവിലെ മുതല്‍ അനിലയെ കാണാനില്ലായിരുന്നു. രാവിലെയാണ് മരിച്ചവിവരം കിട്ടിയത് . മുഖം വികൃതമായ നിലയിലായിരുന്നു. മുഖത്തു പലതും കൊണ്ട് അടിച്ചിട്ടുണ്ട്. മുഴുവൻ രക്തമായിരുന്നു . വീട്ടിൽ നിന്നും ഇട്ട വസ്ത്രം ഇവിടെ കണ്ടിട്ടില്ല. വസ്ത്രം മാറ്റിയിട്ടുണ്ട്. സുദര്‍ശനുമായി അനിലയ്ക്ക് ബന്ധമുണ്ടായിരുന്നു. ഇടയ്ക്ക് നിര്‍ത്തിയതായിരുന്നെന്നും അനീഷ് പറഞ്ഞു. അനിലയെ സുദര്‍ശന്‍ ബൈക്കിലാണ് വീട്ടിലെത്തിച്ചതെന്ന് തളിപ്പറമ്പ് ഡിവൈ.എസ്.പി പറഞ്ഞു. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയൂ. മൂന്ന് കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട് . ഇൻക്വസ്റ്റ് നടപടികൾ നടക്കുന്നെന്നും  ഡിവൈ.എസ്.പി കൂട്ടിച്ചേര്‍ത്തു. 

കാണാനില്ലെന്ന് ഭർത്താവ് പരാതി നൽകിയ യുവതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാതമംഗലം കോയിപ്ര സ്വദേശി അനിലയെയാണ് അന്നൂർ കൊരവയലിലെ ബെറ്റിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബെറ്റിയും കുടുംബവും ടൂർ പോയതിനാൽ വീടു നോക്കാൻ ഏൽപ്പിച്ചിരുന്ന മാതമംഗലം സ്വദേശി സുദർശൻ പ്രസാദിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.

അനിലയെ കൊലപ്പെടുത്തിയ ശേഷം സുദർശൻ ആത്മഹത്യ ചെയ്തുവെന്ന സംശയത്തിലാണ് പൊലീസ്. അനില മരിച്ചു കിടന്ന അന്നൂർ കൊരവയിലിലെ വീടിന്റെ ഉടമസ്ഥയായ ബെറ്റി കുടുംബവുമായി ടൂർ പോകുന്നതിനാലാണ് വളർത്തു മൃഗങ്ങളെ അടക്കം നോക്കാൻ സുദർശൻ പ്രസാദിനെ വീട് ഏൽപ്പിച്ചത്. 22 കിലോമീറ്റർ അകലെ പുരയിടത്തിൽ ഇന്ന് രാവിലെ  സുദർശൻ പ്രസാദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അനില വീട്ടിൽ മരിച്ചു കിടക്കുന്നതും കാണുന്നത്. എങ്ങനെയാണ് അനില ബെറ്റിയുടെ വീട്ടിലെത്തിയതെന്നതിലും അവ്യക്തത നിലനില്‍ക്കുകയാണ്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നുമാണ് പൊലീസ് പറയുന്നത്.

യുവതിയുടെ മൃതദേഹത്തിന് 24 മണിക്കൂറിലധികം പഴക്കമുണ്ട്. വീട്ടില്‍ ഫോറന്‍സിക് വിദഗ്ധരും പൊലീസുമെത്തി പരിശോധന നടത്തി. അസ്വഭാവിക മരണത്തിന് കേസ് എടുത്താണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

MORE IN BREAKING NEWS
SHOW MORE