മകളുടെ വിവാഹ ആവശ്യത്തിനായി സഹകരണബാങ്കില്‍ നിക്ഷേപിച്ച തുക തിരികെ ലഭിക്കാത്തതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശി സോമസാഗരമാണ് മരിച്ചത്. കോൺഗ്രസ് ഭരണത്തിലുള്ള പെരുംപഴുതൂർ ബാങ്കുകാരാണ് ഭർത്താവിനെ കൊന്നതെന്ന് ഭാര്യ ലൈല മനോരമ ന്യൂസിനോട് പറഞ്ഞു. പണത്തിനായി സോമൻ പലവട്ടം സമീപിച്ചെന്ന് സമ്മതിച്ച ബാങ്ക് സെക്രട്ടറി ഗൗരവാവസ്ഥ ബോധ്യപ്പെട്ടില്ലെന്നും ന്യായീകരിച്ചു. കഴിഞ്ഞ 19 നാണ് സോമസാഗരം പുല്ലിനടിക്കുന്ന വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ രാത്രിയായിരുന്നു മരണം.
പെരുമ്പഴുതൂര്‍ ബാങ്കില്‍ നിക്ഷേപിച്ച അഞ്ചുലക്ഷം തിരികെ ലഭിക്കാനാണ് സോമസാഗരം ബാങ്കിനെ സമീപിച്ചത്. മകളുടെ വിവാഹം, വീട് പുതുക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ പറഞ്ഞുവെന്ന് ബാങ്ക് സെക്രട്ടറി. ഒരുലക്ഷം നല്‍കി, 5.39 ലക്ഷം നല്‍കാനുണ്ട്. ഗുരുതരാവസ്ഥ ബോധ്യപ്പെട്ടില്ലെന്നും ജയകുമാരി മനോരമ ന്യൂസിനോട് പറഞ്ഞു. ബാങ്ക് കടത്തിലല്ലെന്നും വായ്പ എടുത്തവരുടെ തിരച്ചടവ് കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്നും തിരഞ്ഞെടുപ്പായതിനാല്‍ ജപ്തി നടപടികള്‍ക്ക് സാധിച്ചില്ലെന്നും ജയകുമാരി.
അതേസമയം മകന്‍ മരിച്ചതല്ല, ബാങ്കുകാര്‍ കൊന്നതെന്ന് സോമസാഗരത്തിന്‍റെ അച്ഛന്‍. മേസ്തിരിപ്പണിയിലൂടെ സമ്പാദിച്ച പണമാണ്, മോഷ്ടിച്ചതല്ലെന്ന് യേശുദാസ്. പണം ചോദിച്ചതിന് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് മകന്‍ സുമിയും പറഞ്ഞു.
Man committed suicide in Neyyatinkara after not receiving the deposit