കോഴിക്കോട് സൂര്യാഘാതമേറ്റ് മരണം; പാലക്കാട് ആറ് വരെ കോളജുകള്‍ക്ക് ഉള്‍പ്പെടെ അവധി

സംസ്ഥാനത്ത് അതികഠിനമായ ചൂട് തുടരുന്നു,  സൂര്യാഘാതമേറ്റ് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് പന്നിയങ്കര  സ്വദേശി വിജേഷാണ് മരിച്ചത്.. നാലുജില്ലകളില്‍ ഇന്നും നാളെയും ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.പാലക്കാട്, കോഴിക്കോട് , തൃശൂര്‍,ആലപ്പുഴ  ജില്ലകളിലാണ് മുന്നറിയിപ്പ്.  പാലക്കാട് താപനില 40 ഡിഗ്രിയും കൊല്ലം തൃശൂര്‍ കോഴിക്കോട് ജില്ലകളില്‍ 39 ഡ്രിഗ്രിയും ആകും ചൂട്. 

പാലക്കാട് ജില്ലയിലെ  നിയന്ത്രണം ഈമാസം ആറ് വരെ നീട്ടി.  ഉഷ്ണതരംഗം തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ നിയന്ത്രണങ്ങൾ തിങ്കളാഴ്ച വരെ തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈനായി മാത്രം പ്രവർത്തിക്കാം.  അവധിക്കാല ക്ളാസുകള്‍ക്കും ക്യാംപുകള്‍ക്കും സമയനിയന്ത്രണം ഏര്‍പ്പെടുത്തി. ടിന്‍, ആസ്ബസ്്റ്റോസ് മേല്‍ക്കൂരയുള്ള തൊഴിലിടങ്ങള്‍ അടച്ചിടണം. രാവിലെ പതിനൊന്നിനും ഉച്ചയ്ക്ക് മൂന്നിനുമിടയിൽ തുറസായ സ്ഥലത്ത് ജോലി പാടില്ലെന്ന നിർദേശം കർശനമായി നടപ്പാക്കും. ജനങ്ങൾ സ്വയം നിയന്ത്രിച്ച് പ്രതികൂല സാഹചര്യം മറികടക്കണമെന്നും പാലക്കാട് കലക്ടർ ഡോ.എസ്.ചിത്ര മനോരമ ന്യൂസിനോട് പറഞ്ഞു. 

മാലിന്യസംസ്്ക്കരണ കേന്ദ്രങ്ങളിലുള്‍പ്പെടെ ഉടന്‍ ഫയര്‍ ഒാഡിറ്റിനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റിയോഗം നിര്‍ദേശിച്ചു. നേരത്തെ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങളില്‍ ചില ഇളവു വരുത്തി. അതേസമയം ലോഡ്ഷെഡിങ് ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ വൈദ്യുതി ബോര്‍ഡിനോട് ആവശ്യപ്പെട്ടു. 

Schools, colleges to remain closed in Kerala till Monday; govt issues guidelines to tackle heatwave