ടെസ്റ്റ് പരിഷ്കരണത്തില്‍ പ്രതിഷേധം; ഡ്രൈവിങ് സ്കൂളുകള്‍ നാളെ മുതല്‍ പണിമുടക്കിലേക്ക്

revised-driving-test-in-the
SHARE

ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാര്‍ പ്രഖ്യാപിച്ച ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നാളെ തുടങ്ങാനിരിക്കെ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സ്കൂള്‍ ഉടമകള്‍. മന്ത്രി പ്രഖ്യാപിച്ച ഇളവുകള്‍ ഉത്തരവായി ഇറങ്ങാത്തതിനാല്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കിടയിലും ആശയക്കുഴപ്പം. എന്നാല്‍ നാളെ മുതല്‍ തന്നെ പരിഷ്കാരം നടപ്പാക്കുമെന്ന തീരുമാനത്തില്‍  മന്ത്രി ഉറച്ച് നില്‍ക്കുകയാണ്.

ഒരു ദിവസം 30 ടെസ്റ്റുകള്‍ മാത്രം. ഓട്ടോമാറ്റിക്–ഇലക്ട്രിക് വാഹനങ്ങളും 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങളും ഉപയോഗിക്കരുത്. വാഹനത്തില്‍ ക്യാമറ സ്ഥാപിക്കണം. ഗ്രൗണ്ട് ടെസ്റ്റില്‍ എച്ച് എടുക്കുന്നതിനൊപ്പം പാരലല്‍ പാര്‍ക്കിങ്, ആംഗുലര്‍ പാര്‍ക്കിങ്, സിഗ്–സാഗ് ഡ്രൈവിങ്, ഗ്രേഡിയന്റ് ടെസ്റ്റ് തുടങ്ങിയവ നടത്തണം. ഇവയായിരുന്നു പ്രധാന പരിഷ്കാരങ്ങള്‍. ഇത് നടപ്പാക്കാനുള്ള ഗ്രൗണ്ട് സര്‍ക്കാര്‍ മേഖലയില്‍ പോലും ഒരുക്കിയിട്ടില്ല. 15 വര്‍ഷമുള്ള വാഹനങ്ങള്‍ പാടില്ലന്നതും ക്യാമറ സ്ഥാപിക്കണമെന്നതുമെല്ലാം ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുന്നതും ചൂണ്ടിക്കാട്ടിയാണ് സി.ഐ.ടി.യു ഉള്‍പ്പടെ എല്ലാ സംഘടനകളും അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. ലേണേഴ്സും ഗ്രൗണ്ടും ടെസ്റ്റും ഉള്‍പ്പടെ എല്ലാം ബഹിഷ്കരിക്കും. 

എതിര്‍പ്പുകള്‍ കണക്കിലെടുത്ത് പരിഷ്കാരത്തില്‍ ചിലത് മന്ത്രി പിന്‍വലിച്ചിരുന്നു. ഒരു ദിവസം 30 ടെസ്റ്റിന് പകരം അറുപതാക്കിയതും ഗ്രൗണ്ട് സൗകര്യങ്ങളൊരുങ്ങാത്തിടത്ത് പഴയ രീതിയിലെ ടെസ്റ്റുമൊക്കെയാണ് മന്ത്രി വാക്കാല്‍ പറഞ്ഞ ഇളവുകള്‍. പക്ഷെ മന്ത്രിയും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും തമ്മിലുള്ള അഭിപ്രായഭിന്നത മൂലം അത് ഉത്തരവായി ഇതുവരെ ഇറങ്ങിയില്ല. അതോടെ നാളെ പൂര്‍ണ പരിഷ്കാരമാണോ ഇളവ് നല്‍കിയുള്ള നിര്‍ദേശമാണോ നടപ്പാക്കേണ്ടതെന്ന് ഉദ്യോഗസ്ഥര്‍ക്കും പിടിയില്ല. എന്നാല്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയെന്നും ഉത്തരവ് നാളെ ഇറങ്ങുമെന്നുമാണ് മന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്.

Driving instructors to go on indefinite strike

MORE IN BREAKING NEWS
SHOW MORE