‘എല്ലാം കൈവിട്ടപ്പോൾ മോദി വർഗീയത പുറത്തെടുത്തു’; വിമര്‍ശനവുമായി അധിർ രഞ്ജൻ

ലോക്സഭാ തിരഞ്ഞെടുപ്പിൽ എല്ലാം കൈവിട്ടപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വർഗീയത പുറത്തെടുത്തുവെന്ന് കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി. കോൺഗ്രസ് പ്രകടന പത്രികയെക്കുറിച്ച് കള്ളം പ്രചരിപ്പിക്കുന്നു. സ്ത്രീകളുടെ കെട്ടുതാലിയെക്കുറിച്ച് വാചകമടിക്കുന്ന മോദി പ്രജ്ജ്വൽ രേവണ്ണ നടത്തിയ കുറ്റകൃത്യങ്ങളോട് മൗനം പാലിക്കുന്നു. പ്രജ്ജ്വൽ കടന്നുകളഞ്ഞത് അധികാരകേന്ദ്രത്തിന്റെ പരിരക്ഷ ഉപയോഗിച്ചാണെന്നും അധിർ രഞ്ജൻ ചൗധരി മനോരമ ന്യൂസിനോട് പറഞ്ഞു.

ജാതി സംവരണം വെട്ടിക്കുറച്ച് മുസ്‌ലിംവിഭാഗങ്ങൾക്ക് നൽകും, കെട്ടുതാലി അടക്കം സ്വത്ത് പിടിച്ചെടുക്കും, തുടങ്ങി കോൺഗ്രസ് പ്രകടന പത്രികയുടെ പേരിൽ പ്രധാനമന്ത്രി കള്ളം പ്രചരിപ്പിക്കുകയാണെന്ന് അധിർ രഞ്ജൻ ചൗധരി പറഞ്ഞു. പ്രജ്വൽ രേവണ്ണയ്ക്കെതിരായ ലൈംഗിക അതിക്രമ ആരോപണം ബിജെപിക്കും മോദിക്കുമെതിരായ ആയുധമാക്കുകയാണ് അദ്ദേഹം. ലോക്സഭാ തിരഞ്ഞെടുപ്പിൽ തകർച്ചയുണ്ടാകുമെന്ന് ബോധ്യപ്പെട്ടതോടെയാണ് മോദിയുടെ സ്വരം മാറിയത്. വർഗീയത വിജയിക്കില്ല എന്നതാണ് പ്രതിപക്ഷത്തിന്റെ ഇത്തവണത്തെ ഗ്യാരൻറിയെന്നും അധിർ രഞ്ജൻ ചൗധരി. വോട്ടെടുപ്പിന്റെ ഓരോ ഘട്ടം പിന്നിടുമ്പോഴും പ്രതിപക്ഷത്തിന് ആത്മവിശ്വാസം കൂടുന്നതായും അധിർ രഞ്ജൻ ചൗധരി പറയുന്നു.

Adhir Ranjan Chowshury against Narendra Modi