ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു; ഒരാള്‍ കസ്റ്റഡിയില്‍

ചെന്നൈയിൽ മലയാളിയായ മുൻ സൈനികനെയും ഭാര്യയെയും കഴുത്തറുത്ത് കൊന്നു. ആവഡിയിൽ സ്ഥിരതാമസമാക്കിയ പാലാ സ്വദേശി  ശിവൻ നായരും ഭാര്യ പ്രസന്നകുമാരിയുമാണ് കൊല്ലപ്പെട്ടത്.  ഓൺലൈനിൽ പണം കൈമാറുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയിലെക്ക് നയിച്ചത് എന്നാണ് നിഗമനം. അക്രമി എന്ന സംശയിക്കുന്ന രാജസ്ഥാൻ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. 

ഇന്നലെ രാത്രിയാണ് ആവഡി മിട്ടനമല്ലിയിലെ വീട്ടിൽ കൊല നടന്നത്. മുൻ സൈനികനായ 68 കാരൻ ശിവൻ നായർ, ഭാര്യ റിട്ടയേർഡ് അധ്യാപിക പ്രസന്നകുമാരി എന്നിവരെയാണ് കഴുത്തറുത്ത് കൊന്നത്. ദമ്പതിമാർ വീട്ടിൽ സിദ്ധ വൈദ്യം ചെയ്തിരുന്നു. ഇത്തരത്തിൽ ചികിത്സ ആവശ്യത്തിനു വീട്ടിലെത്തിയ ആളാണ് അക്രമി. പ്രദേശത്ത് സിസിടിവില്ലാത്തതിനാൽ അക്രമി സംബന്ധിച്ച വിവരങ്ങൾ ആദ്യഘട്ടത്തിൽ ലഭ്യമായിരുന്നില്ല. എന്നാൽ മൃതദേഹത്തിന് അടിയിൽ നിന്ന് ഒരു ഫോൺ കണ്ടെത്തിയിരുന്നു. 

ഈ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് രാജസ്ഥാൻ സ്വദേശി പിടിയിലായത്. പ്രദേശത്തെ കടയിലെ ജീവനക്കാരനാണ് പിടിയിലായ രാജസ്ഥാൻ സ്വദേശി മഹേഷ്.  പാലാ സ്വദേശിയായ ശിവൻ നായരും, എരുമേലി സ്വദേശിയായ പ്രസനകുമാരിയും ജോലി ആവശ്യത്തിന് എത്തിയാണ് ചെന്നൈയിൽ സ്ഥിരതാമസമാക്കിയത്.   നിലവിൽ കില്‍പോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. വിദേശത്തുള്ള മക്കൾ എത്തിയ ശേഷമാകും സംസ്കാര ചടങ്ങുകൾ തീരുമാനിക്കുക.

Double murder near Avadi; Siddha doctor, wife hacked to death at home