വാക്കുതര്‍ക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു; ഒരാള്‍ ചികില്‍സയില്‍

young-man-was-stabbed-to-de
SHARE

കൊച്ചി തമ്മനത്ത് യുവാവിനെ കുത്തിക്കൊന്നു. തമ്മനം സ്വദേശി മനിൽകുമാർ ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് അജിത്ത് ഗുരുതര പരുക്കുകളോടെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. കേസിൽ രണ്ടുപേർ പൊലീസിന്റെ പിടിയിലായി.

തമ്മനം എകെജി കോളനിയിൽ പുലർച്ചെ ഒന്നേകാലോടെയാണ് ആക്രമണം നടന്നത്. ഇതേ കോളനിയിൽ താമസിക്കുന്ന മനിൽകുമാറാണ് കുത്തേറ്റ് മരിച്ചത്. ഇയാളുടെ സുഹൃത്ത് അജിത്തിനും കുത്തേറ്റു. കേസിൽ രണ്ട് പേരെ പാലാരിവട്ടം പൊലീസ് പിടികൂടി. തമ്മനം സ്വദേശി ജിതേഷ്, കടവന്ത്ര സ്വദേശി ആഷിഖ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി 10 മണിയോടെ നാലുപേരും തമ്മിൽ വാക്കേറ്റവും അടിപിടിയും ഉണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യം തീർക്കുന്നതിനാണ് മനിൽ കുമാറും അജിത്തും രാത്രി പന്ത്രണ്ടിനുശേഷം ജിതേഷിന്റെ വീട്ടിലെത്തിയത്. ഇവിടെ വച്ചും വാക്കുതർക്കമുണ്ടായി. തുടർന്നാണ് ജിതേഷ് കത്തികൊണ്ട് മനിലിനെയും അജിത്തിനെയും കുത്തിയത്.

നെഞ്ചിൽ കുത്തേറ്റ മനിൽ അവിടെ തന്നെ വീണു. കുത്തേറ്റ അജിത്ത് അവിടെ നിന്നോടി മനിലിന്റെ വീട്ടിലെത്തിയപ്പോഴാണ് ആക്രമണ വിവരം പുറത്തറിഞ്ഞത്. ഗുരുതരമായി പരുക്കേറ്റ അജിത്തിനെ ഉടൻതന്നെ ഓട്ടോയിൽ കയറ്റി സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പോലീസ് എത്തിയപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തി.  കൊലപാതക ശ്രമവും, ആക്രമണം അടക്കമുള്ള കേസുകളിൽ പ്രതിയായ മനിൽ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്.

A young man was stabbed to death in Kochi

MORE IN BREAKING NEWS
SHOW MORE