ഓട്ടോയില്‍ കയറിയ ആള്‍ ഡ്രൈവറെ വെട്ടിക്കൊന്നു; പ്രതി ബൈക്കില്‍ രക്ഷപെട്ടു

HIGHLIGHTS
  • ഇന്ന് പുലര്‍ച്ചെ കൊല്ലപ്പെട്ടത് ഗാന്ധിനഗര്‍ സ്വദേശി ശ്രീകാന്ത്
  • ഓട്ടോയില്‍ ഉണ്ടായിരുന്ന ആളാണ് ആക്രമിച്ചതെന്ന് പൊലീസ്
  • കൊല്ലപ്പെട്ട ശ്രീകാന്ത് കൊലക്കേസ് പ്രതിയാണെന്നും പൊലീസ്
auto-driver-killed-at-panic
SHARE

കോഴിക്കോട് വെള്ളയില്‍ പണിക്കര്‍ റോഡില്‍ കൊലക്കേസ് പ്രതിയായ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഗാന്ധി നഗര്‍ സ്വദേശി ശ്രീകാന്ത് ആണ് റോഡരികില്‍ കൊല്ലപ്പെട്ടത്. കൊലപാതക ശേഷം പ്രതി ബൈക്കില്‍ രക്ഷപ്പെട്ടു. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ഓട്ടോയിലുണ്ടായിരുന്നത് കൊല്ലപ്പെട്ട ഡ്രൈവര്‍ ശ്രീകാന്ത് അടക്കം മൂന്നു പേര്‍. വെള്ളയില്‍ ഹാര്‍ബറില്‍ നിന്ന് മദ്യപിച്ച് ഇവര്‍ പണിക്കര്‍ റോഡിലേക്ക് വരുന്നു. ഇവിടെ വാഹനം ഒതുക്കിയ ശേഷമാണ് കൃത്യം നടക്കുന്നത്. കൊലപാതക കാരണം, പ്രതി എന്നിവ അവ്യക്തമായി തുടരുകയാണ്. കൂടെ ഉണ്ടായിരുന്ന മൂന്നാമന്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. മദ്യപിച്ച് മയങ്ങിപ്പോയെന്നും കൂടുതലൊന്നും അറിയില്ലെന്നുമാണ് ഇയാളുടെ മൊഴി. അതേസമയം, രണ്ട് ദിവസം മുമ്പ് അര്‍ധരാത്രി ശ്രീകാന്തിന്‍റെ കാര്‍ കത്തിക്കപ്പെട്ടുവെന്നും അതില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് ഈ സംഭവമെന്നും സഹോദരന്‍ ശ്രീജിത്ത് മനോരമ ന്യൂസിനോട്.

കാര്‍ കത്തിച്ച സ്ഥലത്ത് തന്നെയാണ് കൊലപാതകവും നടന്നത്. റോഡരികില്‍ രക്തം തളംകെട്ടിയ നിലയാണ്. പിടിവലി നടന്നതിന്‍റെ അടയാളങ്ങളുമുണ്ട്. രാവിലെ അമ്പലത്തില്‍ പോകാനായി ഇറങ്ങിയ സ്ത്രീയാണ് രക്തംവാര്‍ന്ന് കിടക്കുന്ന ശ്രീകാന്തിനെ കണ്ടതെന്നും പ്രതി ഹെല്‍മെറ്റ് വെച്ച് ബൈക്കില്‍ രക്ഷപ്പെട്ടെന്നും നാട്ടുകാര്‍. സംഭവ സ്ഥലത്ത് സിസിടിവി ക്യാമറകളില്ലാത്തത് പൊലീസ് അന്വേഷണത്തിന് വെല്ലുവിളിയാണ്. എന്നാല്‍ പ്രതി കടന്നുപോയിരിക്കാവുന്ന വഴികളിലെ സിസിടിവികള്‍ പരിശോധിക്കുന്നുണ്ട്. ഫോറന്‍സിക് വിദഗ്ധരും, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. ശ്രീകാന്തിന്‍റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. 2013ല്‍ എലത്തൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പ്രസുരാജ് വധക്കേസിലെ പ്രതിയാണ് ശ്രീകാന്ത്.

 Auto Driver killed at Paniker road at Calicut

MORE IN BREAKING NEWS
SHOW MORE