ഒന്നരമാസത്തെ പരസ്യപ്രചാരണത്തിന് കൊടിയിറക്കം; ഇനി നിശബ്ദ പ്രചാരണം

സംസ്ഥാനത്ത് ലോക്സഭ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന്  തിരശീല വീണു. 20 മണ്ഡലങ്ങളിലും മൂന്ന് മുന്നണികളും കലാശക്കൊട്ട് ആവേശഭരിതമാക്കി. മലപ്പുറത്ത് എല്‍ഡിഎഫ്–യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പൊലീസ് ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു. കരുനാഗപ്പള്ളിയില്‍ കലാശക്കൊട്ടിനിടെ സംഘര്‍ഷമുണ്ടായി എല്‍ഡിഎഫ്–യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കം നാലുപേര്‍ക്ക് പരുക്ക്.  

മാവേലിക്കരയില്‍ യുഡിഎഫ് പ്രവര്‍ത്തകരും  പൊലീസും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. തൊടുപുഴയിലും നെയ്യാറ്റിന്‍കരയിലും പെരുമ്പാവൂരിലും പത്തനാപുരത്തും പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. വടകര അടക്കം തീപാറും പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ പ്രചാരണത്തിന്റെ അവസാന മണിക്കൂര്‍  ആവേശം അണപൊട്ടി. തിരുവനന്തപുരത്ത് അവസാനമിനിറ്റില്‍ മഴയുമെത്തി. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍.

നാളെ രാവിലെ മുതൽ വോട്ടെണ്ണൽ സാമഗ്രികളുടെ വിതരണം നടക്കും. മറ്റന്നാൾ രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ജൂൺ നാലിനാണു വോട്ടെണ്ണൽ. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് എന്നീ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Campaign Trail Ends for Lok Sabha Polls