ഒരു സിപിഎം നേതാവിനെ ബിജെപിയിലെത്തിക്കാന്‍ നന്ദകുമാര്‍ ലക്ഷ്യമിട്ടു: ശോഭ സുരേന്ദ്രന്‍

sobha-nandakumar
SHARE

ദല്ലാള്‍ നന്ദകുമാറിനെതിരെ ഗുരുതര ആരോപണവുമായി ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍.  സിപിഎമ്മിനെ പിളർത്തുന്നതിന് തലപ്പൊക്കമുള്ള നേതാവിനെ ബിജെപിയിൽ എത്തിക്കാം എന്ന് തന്നോട് വാഗ്ദാനം ചെയ്തെന്നും ഇതിനായി കോടികൾ ആവശ്യപ്പെട്ടെന്നും ശോഭാ സുരേന്ദ്രൻ വെളിപ്പെടുത്തി. നന്ദകുമാറിൽ നിന്ന് ബാങ്ക് അക്കൗണ്ടിലൂടെ പണം വാങ്ങിയെന്ന് സ്ഥിരീകരിച്ച ശോഭ സഹോദരി ഭർത്താവിൻ്റെ ചികിൽസയ്ക്ക് പണം ലഭിക്കാൻ ഭൂമി കൈമാറുന്നതിന് വാങ്ങിയ തുകയാണെന്ന് വിശദീകരിച്ചു. തൃശൂരിൽ ഭൂമി വാങ്ങാൻ ശോഭാ സുരേന്ദ്രൻ തന്‍റെ കയ്യില്‍ നിന്ന് 10 ലക്ഷം രൂപ വാങ്ങിയെന്നാണ് വിവാദ ഇടനിലക്കാരൻ ടി.ജി.നന്ദകുമാർ ആരോപിച്ചത് 

ശോഭാ സുരേന്ദ്രന് പണം നൽകിയ ബാങ്ക് രസീത് പുറത്തുവിട്ടുകൊണ്ടായിരുന്നു വിവാദ ഇടനിലക്കാരൻ നന്ദകുമാറിന്റെ ആരോപണം. ദല്ലാൾ നന്ദകുമാറിൽ നിന്ന് ബാങ്ക് വഴിപണം കൈപ്പറ്റിയെന്ന് സമ്മതിച്ച ശോഭ തന്റെ ഭൂമി വിറ്റതിന് കിട്ടിയതാണ് പത്തുലക്ഷമെന്ന് വിശദീകരിച്ചു. ബാങ്ക് വഴി പണം നൽകിയാൽ മതിയെന്ന് താനാണ് നന്ദകുമാറിനോട് പറഞ്ഞത്. ഭൂമി റജിസ്ട്രേഷൻ നടത്താൻ നാലുതവണ വിളിച്ചിട്ടും അതിന് തയാറായില്ല . പണം തിരികെ നൽകില്ലെന്നും ഭൂമി മാത്രമേ കൊടുക്കൂ എന്നും  ശോഭ സുരേന്ദ്രൻ പറഞ്ഞു

സി പി എമ്മിനെ പിളർത്താന്‍ കണ്ണൂരിൽ നിന്ന് തലപ്പൊക്കമുളള നേതാവിനെ ബിജെപിയിൽ എത്തിക്കാം എന്ന് നന്ദകുമാർ പറഞ്ഞതായും ശോഭ വെളിപ്പെടുത്തി.ഈ നേതാവിനെ തൃശൂരിൽ വച്ച് കാണിച്ചുതന്നു. സിപിഎം നേതാവിനെ പാർട്ടിയിൽ  ചേർക്കാൻ ബിെജപി ദേശീയ ഓഫിസിൽ നന്ദകമാർ നിരങ്ങി. ഇതിനു വേണ്ടി കോടികൾ ചോദിച്ചു. ഗവർണറാകാനും കേന്ദ്രമന്ത്രിയാകാനും  സന്നദ്ധനായിരുന്നു സിപിഎം  നേതാവ് . ഈ പേര് നന്ദകുമാർ വെളിപ്പെടുത്തണം. ജോൺ ബ്രിട്ടാസ് കരിമണൽ കമ്പനിയുടമയ്ക്കു വേണ്ടി തന്നെ കാണാൻ ബന്ധു വഴി ശ്രമിച്ചെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു.

.

Nandakumar aimed to bring a CPM leader to BJP: Shobha Surendran

MORE IN BREAKING NEWS
SHOW MORE