പിണറായിയുടെ പരിഹാസം ഏറ്റുപിടിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയും. താൻ പോലും ഉപയോഗിക്കാത്ത ഭാഷയിലാണ് പിണറായി രാഹുലിനെ വിമർശിക്കുന്നതെന്നും മോദി. കോണ്‍ഗ്രസിന്‍റെ രാജകുമാരന്‍ വയനാട്ടില്‍ തോല്‍ക്കുമെന്നും ഇന്ത്യാമുന്നണിയെ എങ്ങനെ വിശ്വസിക്കുമെന്നും പ്രധാനമന്ത്രി ചോദിച്ചു. ജനാധിപത്യത്തെ തകര്‍ക്കുന്ന ആര്‍എസ്എസ്– ബിജെപി നയങ്ങള്‍ക്ക് എതിരെയാണ് ഇന്ത്യാ മുന്നണിയുടെ പോരാട്ടമെന്ന് രാഹുല്‍ ഗാന്ധി തിരിച്ചടിച്ചു.
മഹാരാഷ്ട്രയിലെ നാന്ദേഡില്‍ നടന്ന റാലിയിലാണ് വയനാട്ടിലെ രാഷ്ട്രീയം മോദി ചര്‍ച്ചയാക്കിയത്. കോണ്‍ഗ്രസിന്‍റെ രാജകുമാരന്‍ വയനാട്ടില്‍ തോല്‍ക്കും. അമേഠിയില്‍ നിന്നും ഓടിയൊളിച്ച രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ നിന്നും ഓടേണ്ടിവരുമെന്നും പരിഹാസം. താന്‍ പോലും ഉപയോഗിക്കാത്ത ഭാഷയില്‍ പിണറായി വിജയന്‍ രാഹുലിനെ വിമര്‍ശിക്കുന്നു. പരസ്പരം പോരടിക്കുന്ന ഇന്ത്യാ മുന്നണിയെ ജനങ്ങള്‍ വിശ്വസിക്കില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ഭയപ്പെട്ടവര്‍ രാജ്യസഭയിലേക്ക് പോകുകയാണെന്നും സോണിയ ഗാന്ധിയെ ഉന്നമിട്ട് മോദിയുടെ പരിഹാസം.
ജനാധിപത്യത്തെ തകർക്കുന്ന ബിജെപി, ആർഎസ്എസ് നയങ്ങള്‍ക്ക് എതിരെയാണ് ഇന്ത്യ മുന്നണിയുടെ പോരാട്ടമെന്ന് രാഹുല്‍ ഗാന്ധിയുടെ മറുപടി. സാധാരണക്കാരുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരികയാണ് മുന്നണിയുടെ ലക്ഷ്യമെന്ന് ബിഹാറിലെ ബഗൽപുരിൽ രാഹുല്‍ പറഞ്ഞു. ചാലക്കുടി മണ്ഡലത്തിലെ എറിയാട് നടന്ന പ്രചാരണ യോഗത്തില്‍ കടുത്തഭാഷയിലായിരുന്നു പ്രിയങ്ക ഗാന്ധിയുടെ വിമര്‍ശനം. മോദിക്ക് കീഴില്‍ രാജ്യം നാശത്തിന്‍റെ വക്കിലാണ്. ഇത് രാജ്യത്തിന്‍റെ ആത്മാവ് വീണ്ടെടുക്കാനുള്ള തിരഞ്ഞെടുപ്പാണെന്നും പ്രിയങ്ക പറഞ്ഞു.
PM Modi against Rahul Gandhi