സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്‍റര്‍നെറ്റ് സേവനം നല്‍കിയ വകയില്‍ കെ ഫോണിന് കിട്ടാനുള്ളത് അഞ്ചുകോടി. പണം കിട്ടാതെ കെ ഫോണ്‍ പ്രതിസന്ധിയിലായതോടെയാണ് എല്ലാ ഓഫീസുകളും ബില്ലടയ്ക്കണമെന്ന് ഐ.ടി വകുപ്പ് ഉത്തരവിറക്കിയത്. ഒരു മാസത്തെ ചെലവ് നടത്താന്‍ കെ ഫോണിനു വേണ്ടത് 15 കോടി രൂപയാണ്.
ലക്ഷ്യമിട്ട കണക്ഷനുകള്‍ നല്‍കാനാവാതെ വിമര്‍ശനമേറ്റുവാങ്ങുന്ന കെ ഫോണ്‍ പദ്ധതി കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. നല്‍കിയ ഇന്‍റര്‍നെറ്റ് സേവനത്തിനും പണം കിട്ടുന്നില്ലെന്നതാണ് സ്ഥിതി. ഒക്ടോബര്‍ മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ ബില്ലിങ് തുടങ്ങി. ഡിസംബര്‍ വരെ മൂന്ന് മാസത്തെ ബില്ല് അഞ്ച് കോടിയുടേതാണ്. പണത്തിനായി ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ സമീപിച്ചപ്പോള്‍ കൈമലര്‍ത്തി. തുടര്‍ന്നാണ് ഓരോ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രത്യേകം ബില്ലയക്കാന്‍ ഐ.ടി വകുപ്പ് നിര്‍ദേശിച്ചത്.
സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നല്‍കിയ കണക്ഷനുകളില്‍ നിന്ന് മാത്രമാണ് വരുമാനം. 4300 കിലോമീറ്റര്‍ ഡാര്‍ക് ഫൈബറാണ് ഇതുവരെ വാടകയ്ക്ക് നല്‍കാനായത്. കിലോമീറ്ററിന് ശരാശരി 8000 രൂപ വച്ച് കണക്കാക്കിയാല്‍ 3.4 കോടി കിട്ടും. ഇന്‍റര്‍നെറ്റ് ലീസ് ലൈനാണ് മറ്റൊരു പ്രധാന വരുമാന മാര്‍ഗം. ഇതില്‍ 4000 വാണിജ്യ കണക്ഷന്‍ ലക്ഷ്യമിട്ടെങ്കിലും ഇതുവരെ കിട്ടിയത് 34 എണ്ണം മാത്രമാണ്. ഇതിന്‍റെ നിരക്ക് ബിസിനസ് കാരണങ്ങളാല്‍ കെ ഫോണ്‍ പുറത്തുവിടില്ല.
സൗജന്യ കണക്ഷന്‍ മാത്രമല്ല, വാണിജ്യ കണക്ഷനുകളിലും ഉദ്ദേശിച്ച പുരോഗതിയില്ലെന്ന് സാരം. ചെലവാണെങ്കില്‍ കനത്തതാണ്. കിഫ്ബി നല്‍കിയ പണം പലിശസഹിതം തിരിച്ചടയ്ക്കാന്‍ മാസം എട്ടുകോടി വേണം. കെ.എസ്.ഇ.ബിക്ക് ഒരു കോടി, ഓപ്പറേഷന്‍സ് ആന്‍ഡ് മെയിന്‍റനന്‍സിന് ആറുകോടി, ബാന്‍ഡ് വിഡ്ത് ചാര്‍ജ് 60 ലക്ഷം, ഓഫീസ്–വാഹനം തുടങ്ങിയവയ്ക്ക് ഒരു കോടി എന്നിങ്ങനെയാണ് ഒരു മാസത്തെ ചെലവ്. ആകെ വേണ്ടത് 15 കോടി.
K-FON faces financial crunch...