'ഹാഷിം വിളിച്ചപ്പോള്‍ ആദ്യം പോയില്ല; ആക്രോശിച്ച് അനുജയെ വിളിച്ചിറക്കി'; നടുക്കി മൊഴി

പത്തനംതിട്ട പട്ടാഴിമുക്കിലുണ്ടായ അപകടത്തില്‍ ദുരൂഹത നീക്കി കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വാഹനാപകടത്തില്‍ കൊല്ലപ്പെട്ട അനുജ ആദ്യം ഹാഷിമിന് ഒപ്പം പോകാന്‍ തയ്യാറായിരുന്നില്ലെന്ന് സഹപ്രവര്‍ത്തകര്‍ പൊലീസില്‍ മൊഴി നല്‍കി. സഹോദരനെന്നാണ് ഹാഷിമിനെ പരിചയപ്പെടുത്തിയതെന്നും വിളിച്ചപ്പോള്‍ ഇറങ്ങി ചെല്ലാതിരുന്നതോടെ ഹാഷിം ആക്രോശിച്ച് വാഹനത്തിലേക്ക് കയറിയെന്നും മൊഴിയില്‍ പറയുന്നു. വിനോദയാത്രയ്ക്ക് പോയ ബസില്‍ നിന്ന് വിളിച്ചിറക്കി അനുജയെ കാറില്‍ കയറ്റിയ ശേഷം ലോറിയില്‍ ഇടിപ്പിച്ച് കൊല്ലുകയായിരുന്നുവെന്നാണ് നിലവിലെ നിഗമനം. ബസില്‍ നിന്നിറങ്ങിപ്പോയ അനുജയെ ഇടയ്ക്ക് വിളിച്ചപ്പോള്‍ കരയുകയായിരുന്നുവെന്നും ആത്മഹത്യ ചെയ്തേക്കുമെന്ന സൂചന നല്‍കിയിരുന്നുവെന്നും അധ്യാപകര്‍ പറയുന്നു. അപകടത്തില്‍ ഹാഷിമും കൊല്ലപ്പെട്ടു. തുമ്പമണ്‍ ഹയര്‍സെക്കന്‍ററി സ്കൂളിലെ അധ്യാപികയാണ് കൊല്ലപ്പെട്ട അനുജ. 

ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയാണ് അടൂര്‍ ഏഴംകുളം പട്ടാഴിമുക്കില്‍ വച്ച് അമിതവേഗതയിലെത്തിയ കാര്‍ ടിപ്പറിലേക്ക് ഹാഷിം ഇടിച്ചുകയറ്റിയത്. ഇരുവരും സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. നൂറനാട് സ്വദേശിയാണ് അനുജ. ചാരുമ്മൂട് സ്വദേശിയാണ്. ഹാഷിം. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു. 

Co-workers on Anuja's death