‘ആടുജീവിതം’ തിയറ്ററിൽ നിന്ന് പകർത്തി; കുറ്റം സമ്മതിച്ചയാളുടെ ഫോണ്‍ സംഭാഷണം പുറത്ത്

adujeevitham-poster-2
SHARE

ആടുജീവിതം വ്യാജപതിപ്പിനെതിരെ സൈബർ സെല്ലിനെ സമീപിച്ച് സംവിധായകൻ ബ്ലസി. നവമാധ്യമങ്ങളിൽ അടക്കം  വ്യാജ പതിപ്പ് പ്രചരിപ്പിച്ച് സിനിമയ്ക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് രേഖാമൂലമുള്ള പരാതി.വ്യാജൻ പ്രചരിപ്പിച്ചത് താനാണെന്ന് സമ്മതിക്കുന്നയാളുടെ ഓഡിയൊ ക്ളിപ്പും മൊബൈൽ സ്ക്രീൻ ഷോട്ടുകളും ബ്ലസി സൈബർ സെല്ലിന് കൈമാറി.

പതിനാറ് വർഷം നീണ്ട പ്രയത്നത്തിനൊടുവിൽ റിലീസ് ചെയ്ത ആടുജീവിതം നിമിഷനേരം കൊണ്ട് പകർത്തി നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെയാണ് ബ്ലസിയുടെ നിയമ നടപടി. വാട്ട്സാപ്പ്, ടെലഗ്രാം ഗ്രൂപ്പുകൾ വഴി സിനിമയുടെ പ്രിന്റും ലിങ്കും  ഷെയർ ചെയ്തവരുടെ പേര് വിവരവും സ്ക്രീൻ ഷോട്ടും സൈബർ സെല്ലിന് കൈമാറിയ സംവിധായകന്‍ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ടു. സിനിമ പകർത്തിയത് താനാണെന്ന് തുറന്നു സമ്മതിക്കുന്ന ജോജി എന്നയാളുടെ ഫോൺ സംഭാഷണവും കൈമാറി.

ഇതേ രീതിയിൽ തിയറ്ററിൽനിന്ന് സിനിമ പകർത്തിയവരുടെ പേരുവിവരങ്ങളാണ് സൈബർ സെല്ലിന് കൈമാറിയിട്ടുള്ളത്. റിലീസിന്റെ ആദ്യ മണിക്കൂറിൽ തന്നെ കയ്യടി നേടിയ ചിത്രം വൻ ബുക്കിങ് നേടി മുന്നോട്ടുപോകുമ്പോഴാണ് അണിയറപ്രവർത്തകരെ ആകെ നിരാശപ്പെടുത്തി വ്യാജൻ പ്രചരിക്കുന്നത്.

Director Blessy lodged a complaint with the cyber cell against the fake version of 'Adujeevitham'

MORE IN BREAKING NEWS
SHOW MORE