രണ്ട് വയസുകാരിയുടെ കൊലപാതകം: മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതെന്ന് ഹൈക്കോടതി

മലപ്പുറം കാളികാവിലെ രണ്ടുവയസുകാരിയുടെ കൊലപാതകം മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതെന്ന് ഹൈക്കോടതി. സ്വമേധയാ കേസെടുക്കുന്നതിന് ചീഫ് ജസ്റ്റിസിന്റെ അനുമതി തേടാന്‍ നിര്‍ദേശം. വിഡിയോ റിപ്പോര്‍ട്ട് കാണാം

അതേസമയം, രണ്ടു വയസുകാരിയെ മര്‍ദിച്ചുകൊന്ന പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി.  പ്രതി മുഹമ്മദ് ഫായിസിനെ  കോടതിയിൽ ഹാജരാക്കി റിമാ‍ന്‍ഡ് ചെയ്തു. മുൻപ് കുഞ്ഞിനെ പിതാവ് മർദിച്ചപ്പോൾ ദേഹത്തെ പാടുകൾ സഹിതം പൊലീസ് ഉദ്യോഗസ്ഥരെ കാണിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് മുത്തശ്ശി റംലത്ത് മനോരമ ന്യൂസിനോട് പറഞ്ഞു.

കൊലക്കുറ്റത്തിന് പുറമെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുളള വകുപ്പുകൾ കൂടി ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതി മുഹമ്മദ് ഫായിസിനെ കാളികാവ് സിഎച്ച്സിയിൽ എത്തിച്ച് വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷമാണ് കോടതിയിലേക്ക് കൊണ്ടുപോയത്. ഫായിസിന്റെ വീട്ടിലെ ഫോറൻസിക് പരിശോധനയും പൂർത്തിയായി. കുട്ടിക്ക് നേരത്തെ മർദ്ദനമേറ്റപ്പോൾ കുഞ്ഞിനെയുമായി കാളികാവ് പൊലീസിനെ സമീപിച്ചെങ്കിലും നീതി കിട്ടിയില്ലെന്ന് മുത്തശ്ശി റംലത്ത് മനോരമ ന്യൂസിനോട് പറഞ്ഞു. 

കുട്ടിയെ പതിവായി മർദിക്കുന്നത് അറിയാറുണ്ടെങ്കിലും തടയാൻ കഴിഞ്ഞില്ലെന്ന്  അടുത്ത ബന്ധു പറഞ്ഞു. വീട്ടിലെ എല്ലാവർക്കും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് ഗ്രാമപഞ്ചായത്ത് അംഗം പ്രതികരിച്ചു. നാട്ടുകാരും പ്രവാസികളും ചേർന്ന് നിർമിച്ചു നൽകിയ വീട്ടിലാണ് പ്രതി ഫായിസും കുടുംബവും താമസിക്കുന്നത്.

malappuram kalikavu child death case high court