‘കുഞ്ഞനന്തനെ വിഷം കൊടുത്ത് കൊന്നു’; ആരോപണം ഏറ്റെടുത്ത് കോണ്‍ഗ്രസ്

ടിപി വധക്കേസ് പ്രതി കുഞ്ഞനന്തന്റെ മരണത്തെക്കുറിച്ച് മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജി ഉന്നയിച്ച ആരോപണം ഏറ്റെടുത്ത് കോൺഗ്രസ്. സിപിഎം നേതൃത്തിനെതിരെ ഉപയോഗിക്കാനാണ് കോൺഗ്രസ് നീക്കം. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ കുഞ്ഞനന്തന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടപ്പോൾ കെ.എം. ഷാജിക്ക് പിന്തുണയുമായി കെ. മുരളീധരനും രംഗത്തെത്തി.

ടി പി വധക്കേസ് പ്രതി കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആക്ഷേപം ആദ്യം ഉന്നയിച്ചത് ലീഗ് നേതാവ് കെ.എം.ഷാജിയായിരുന്നു. തുടർന്ന് വിഷയം കോൺഗ്രസ് ഏറ്റെടുത്തു. സിപിഎമ്മിന്റെ കൊലപാതകരാഷ്ടീയത്തെക്കുറിച്ച് പറയുന്നതിനിടെയാണ് കെ.പി.സി സി പ്രസിഡൻ കെ.സുധാകരൻ സമരാഗ്നി ജാഥയുടെ പൊതു സമ്മേളനത്തിലും വാർത്താ സമ്മേളനത്തിലും വൈകാരികമായി തന്നെ ഈ വിഷയം ഉന്നയിച്ചത്.

ടി പി കേസ് വീണ്ടും ഹൈക്കോടതി തുറന്ന സാഹചര്യത്തിൽ കുഞ്ഞനന്തന്റെ മരണത്തിലും ഗൗരവതരമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആരോപണം ഉന്നയിച്ച കെ.എം. ഷാജിക്ക് പിന്തുണയുമായി കെ. മുരളീധരനും രംഗത്തുവന്നു. സിപിഎമ്മിനെതിരെ രാഷ്ട്രീയവിവാദമായി കുഞ്ഞനന്തന്റെ മരണം ഉപയോഗിക്കുന്നതിനൊപ്പം കോടതിയെ  സമീപിക്കാനും  കോൺഗ്രസ് ആലോചിക്കുന്നത്.

K Sudhakaran and VD Satheesan seeks probe into CPM leader Kunjananthan's death in prison