'രഹസ്യം ചോരുമോയെന്ന് ഭയം വരുമ്പോള്‍ കൊല്ലും'; കുഞ്ഞനന്തന്‍റെ മരണത്തില്‍ ദുരൂഹത; കെ.എം.ഷാജി; തള്ളി കുടുംബം

ടി പി ചന്ദ്രശേഖരൻ വധകേസിലെ പ്രതി പി.കെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജി.ടി പി യുടെ കൊലപാതകത്തിൽ നേതാക്കളിലേക്ക് എത്താൻ കഴിയുന്ന ഏക  കണ്ണിയായ കുഞ്ഞനന്തൻ മരിച്ചത് ഭക്ഷ്യവിഷബാധ ഏറ്റാണെന്നായിരുന്നു ഷാജിയുടെ പ്രതികരണം. അതെ സമയം ഷാജിയുടെ പരാമർശം ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തന്ത്രമാണെന്ന് കുഞ്ഞനന്തന്‍റെ മകൾ ഷബ്ന മനോരമ ന്യൂസിനോട് പറഞ്ഞു.

ടി പി. വധക്കേസിൽ 13ാം പ്രതിയായ കുഞ്ഞനന്തൻ ജയിൽശിക്ഷ അനുഭവിച്ചു വരുന്നതിനിടെ 2020 ജൂണിലാണ് മരിച്ചത്. ഈ മരണത്തിലാണ് കെ എം ഷാജി ദുരൂഹത ആരോപിക്കുന്നത്. ടി.പി കേസിൽ വിചാരണ കോടതി വിട്ടയച്ച കെ.കെ. കൃഷ്ണനും ജ്യോതി ബാബുവും കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയതിന് പിന്നാലെയുള്ള കൊണ്ടോട്ടി ലീഗ് സമ്മേളനത്തിലെ ഷാജിയുടെ പരാമർശത്തിന് രാഷ്ട്രീയ പ്രാധാന്യവുമുണ്ട്.

അതേസമയം, ഷാജിയുടെ ആരോപണം കുഞ്ഞനന്തന്‍റെ കുടുംബം തള്ളുകയാണ്. വടകര ലോക്സഭ തിരഞ്ഞെടുപ്പ് തന്ത്രമെന്ന് പറയുന്ന മകൾ ഷബ്ന കുഞ്ഞനന്തനെ കൊന്നത് യുഡിഎഫ് ഭരണാധികാരികളെന്നും ആരോപിക്കുന്നു. സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന  ഷാജിയുടെ പ്രസംഗം കുഞ്ഞനന്തന്‍റെ മകളുടെ പ്രതികരണത്തിലൂടെ അന്നത്തെ യു ഡി എഫ് സർക്കാരിനെയും ആരോപണ മുനയിൽ നിർത്തുന്നു. വടകര ലോക്സഭ തിരഞ്ഞെടുപ്പിൽ ടി പി വധം  ചർച്ചയാവുമെന്നും ഉറപ്പിക്കാം.

KM Shaji raises allegations in  CPM leader PK Kunjananthan's death