ഗവര്‍ണര്‍ക്ക് ആരോഗ്യപ്രശ്നങ്ങളെന്ന് സജി ചെറിയാന്‍; കേന്ദ്രത്തിന്റെ കളിപ്പാവയെന്ന് ബിനോയ് വിശ്വം

നിയമസഭയിലെ ഗവര്‍ണറുടെ നയപ്രഖ്യാപനം വെട്ടിച്ചുരുക്കിയ നടപടിയെ വിമര്‍ശിച്ച് എല്‍‍ഡിഎഫ് നേതാക്കള്‍. ഗവര്‍ണര്‍ കേന്ദ്രത്തിന്റെ കളിപ്പാവയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നു. നയപ്രഖ്യാപനം അത് നടത്തുന്നയാളുടെ ജധിപത്യബോധത്തെ ആശ്രയിച്ചിരിക്കുമെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ഭരണഘടനാ ബാധ്യത നിര്‍വഹിച്ചോയെന്ന് ഗവര്‍ണര്‍ ആത്മപരിശോധന നടത്തണമെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു. എന്നാല്‍ നയപ്രഖ്യാപനം വെട്ടിച്ചുരുക്കിയത് ആരോഗ്യപ്രശ്നങ്ങള്‍ കൊണ്ടാകാമെന്ന് മന്ത്രി സജി ചെറിയാന്റെ അഭിപ്രായം. നടപടിയില്‍ രാഷ്ട്രീയം കാണുന്നില്ലെന്നും മന്ത്രി പറഞ്ഞു.

നിയമസഭയെ ഞെട്ടിച്ച് നയപ്രഖ്യാപനത്തിന്‍റെ അവസാന ഖണ്ഡിക മാത്രമാണ് ഗവര്‍ണര്‍ വായിച്ചത്. ഒരു മിനിറ്റ് 17 സെക്കന്‍ഡില്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രസംഗം അവസാനിപ്പിച്ചു. ഫെഡറലിസത്തിന്‍റെ അന്തസത്ത നിലനിര്‍ത്തണമെന്ന് മാത്രമായിരുന്നു പ്രസംഗത്തില്‍ ഉണ്ടായിരുന്നത്. ഇൗ സഭയെ അഭിസംബോധന ചെയ്യുന്നത് അഭിമാനകരം എന്ന് പറഞ്ഞായിരുന്നു  പ്രസംഗം  തുടങ്ങിയത്. ആറു മിനിറ്റ് മാത്രമാണ് ഗവര്‍ണര്‍ നിയമസഭയില്‍ ആകെ ചിലവഴിച്ചത്.

ഗവര്‍ണര്‍ വായിക്കാതിരുന്ന നയപ്രഖ്യാപനത്തില്‍ കേന്ദ്രസര്‍ക്കാരിന് വിമര്‍ശനം. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വിഹിതം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവയ്്ക്കുകയാണ്. വായ്പാപരിധി വെട്ടിക്കുറച്ചത് കടുത്ത പണഞെരുക്കം ഉണ്ടാക്കുന്നു. കേന്ദ്രവും സംസ്ഥാനവും തമ്മില്‍ സാമ്പത്തിക അസമത്വമുണ്ട്. കേന്ദ്രം അടിയന്തരമായി നിലപാട് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെടുന്നു. 136 ഖണ്ഡികയുണ്ടായിരുന്ന നയപ്രഖ്യാപനത്തില്‍ നാലുഖണ്ഡികകളിലായിരുന്നു വിമര്‍ശനങ്ങള്‍.

LDF leaders reaction on Governor policy announcement