മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കാതെ ഗവര്‍ണര്‍; വായിക്കാതിരുന്ന ഭാഗത്ത് കേന്ദ്രം വിമര്‍ശനം

ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് നിയമസഭയിൽ ഗവര്‍ണര്‍ വായിച്ചത് നയപ്രഖ്യാപനത്തിന്‍റെ അവസാന ഖണ്ഡിക മാത്രം. ഒരു മിനിറ്റ് 17 സെക്കന്‍ഡില്‍ പ്രസംഗം അവസാനിപ്പിച്ചു. അഭിസംബോധനയ്ക്കു പിന്നാലെ അവസാന ഖണ്ഡിക മാത്രമാണ് വായിക്കുന്നത് എന്നു പറഞ്ഞാണ് ഗവർണർ പ്രസംഗം തുടങ്ങിയത്. ഗവർണറുടെ അസാധാരണ നടപടിയിൽ സ്പീക്കർ അമ്പരപ്പ് പ്രകടിപ്പിച്ചു. അതേസമയം, നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. രാജ്ഭവനിൽനിന്ന് നിയമസഭയിലെത്തിയ ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും ചേർന്നാണ് സ്വീകരിച്ചത്. സ്വീകരണസമയത്ത് മുഖ്യമന്ത്രിയുടെ മുഖത്തേക്ക് ഗവര്‍ണര്‍ നോക്കിയില്ല. പൂച്ചെണ്ട് വാങ്ങി തിടുക്കത്തില്‍ സഭയിലേക്ക് പോയി. സഭയില്‍ നിന്ന് മടങ്ങിയപ്പോഴും മുഖ്യമന്ത്രിക്ക് മുഖം കൊടുത്തില്ല.

ഗവര്‍ണര്‍ വായിക്കാതിരുന്ന നയപ്രഖ്യാപനത്തില്‍ കേന്ദ്രസര്‍ക്കാരിന്  വിമര്‍ശനം. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വിഹിതം തടഞ്ഞുവയ്്ക്കുന്നു. വായ്പാപരിധി വെട്ടിക്കുറച്ചത് കടുത്ത പണഞെരുക്കം ഉണ്ടാക്കുന്നു. കേന്ദ്രവും സംസ്ഥാനവും തമ്മില്‍ സാമ്പത്തിക അസമത്വം. കേന്ദ്രം അടിയന്തരമായി നിലപാട് പുനഃപരിശോധിക്കണമെന്നും നയപ്രഖ്യാപനത്തില്‍‌ പറയുന്നു. ന്യൂനപക്ഷ മന്ത്രാലയം നിർത്തലാക്കിയ പ്രീ മെട്രിക് സ്കോളർഷിപ്പിനു പകരം ഒരു ബദൽ സ്കോളർഷിപ്പ് സർക്കാർ നിർദേശിക്കും. കേന്ദ്രം മുഗൾ ചരിത്രവും ഇന്ത്യയുടെ വിഭജനവും ഗാന്ധിയുടെ രക്തസാക്ഷിത്വവും പാഠപുസ്തകങ്ങളിൽനിന്ന് ഒഴിവാക്കി. യഥാർഥ ചരിത്രവും സാമൂഹിക അവബോധവും ഉറപ്പാക്കാൻ കേരളം കൂടുതൽ പാഠപുസ്തങ്ങൾ ഉൾപ്പെടുത്തിയെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു.

നവകേരള സദസ് സർക്കാരിലുള്ള അചഞ്ചലമായ വിശ്വാസത്തെ ഊട്ടിഉറപ്പിച്ചു. ഓരോ വേദിയിലുമുള്ള അസാധാരണമായ ജനപങ്കാളിത്തം കേരള ജനത സർക്കാരിൽ അർപ്പിച്ച വിശ്വാസത്തെ അവർത്തിച്ച് ഉറപ്പിക്കുന്നതായി. കുടുംബശ്രീ 25 വർഷം പൂർത്തീകരിച്ചതിൽ അഭിമാനമെന്നും 2024 മാർച്ചിൽ സംസ്ഥാനത്തെ മാലിന്യമുക്തമാക്കുകയാണ് സർക്കാർ ലക്ഷ്യം.മുല്ലപ്പെരിയാർ അണക്കെട്ടിന്റെ താഴെ താമസിക്കുന്ന ലക്ഷണക്കിന് ആളുകളുടെ സുരക്ഷിതത്വത്തിന് രൂപകൽപ്പനയുടെയും നിർമാണത്തിന്റെയും സമീപകാല മാനദണ്ഡങ്ങൾ പാലിച്ച് നിലവിലെ അണക്കെട്ടിന്റെ അടിവാരത്ത് പുതിയ അണക്കെട്ട് നിർമിക്കുക മാത്രമാണ് പരിഹാരം എന്നാണ് സർക്കാർ കാഴ്ചപ്പാട്. തമിഴ്നാടുമായി രമ്യമായ പരിഹാരത്തിന് നടപടി സ്വീകരിക്കും. വിഴിഞ്ഞം തുറമുഖം 2024 അവസാനത്തോടെ കമ്മിഷൻ ചെയ്യും. ധനകാര്യ കമ്മിഷനുകളുടെ വിഹിതത്തിൽ സ്ഥായിയായ കുറവ് വരുന്നു.