‘രാഹുല്‍ ഫാക്ടര്‍ വിലപ്പോവില്ല; പ്രതിപക്ഷത്തിന് ആശ്രയം ഏജന്‍സികള്‍’: വീണ്ടും മുഖ്യമന്ത്രി

തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ കോണ്‍ഗ്രസിന് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിമര്‍ശനം. കോണ്‍ഗ്രസ് രാജ്യത്തിന്‍റെ മൊത്തം സാഹചര്യം മനസിലാക്കി തീരുമാനം എടുത്തില്ല. എല്ലാവരെയും ഒന്നിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നും പിണറായി നവകേരളസദസ്സിനിടെ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പൊതുയോജിപ്പ് വളര്‍ത്തിയാല്‍ ബി.ജെ.പിയെ തോല്‍പ്പിക്കാമെന്നും പഴയ കോണ്‍ഗ്രസാണ് തങ്ങളെന്ന നില തുടര്‍ന്നാല്‍ ബുദ്ധിമുട്ടിലാകുമെന്നും പിണറായി വിജയന്‍. രാഹുല്‍ ഫാക്ടറൊന്നും ഇനി കേരളത്തില്‍ വിലപ്പോവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 18 യുഡിഎഫ് എംപിമാര്‍ ഉണ്ടായിട്ടും കേരളത്തിന്‍റെ ശബ്ദം ഉയര്‍ന്നുകേള്‍ക്കുന്നില്ല.  അത് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടെന്നും മുഖ്യമന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു. 

നവകേരള സദസ്സിന് ജനങ്ങളില്‍ നിന്ന് നല്ല പ്രതികരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മണ്ഡലങ്ങളില്‍ സദസ്സ് നടക്കുമ്പോള്‍ അധ്യക്ഷനാകേണ്ടത് എംഎല്‍എയാണ് . യുഡിഎഫ് എംഎല്‍എമാരുള്ള മണ്ഡലങ്ങളില്‍ അവര്‍ ബഹിഷ്കരിച്ചത് അബദ്ധമാണ്. ഇതുപോലുള്ള അബദ്ധ തീരുമാനങ്ങളെടുക്കാന്‍ കഴിവുള്ള ആളാണ് പ്രതിപക്ഷ നേതാവ് . 

'ഭരണപക്ഷത്തെ നേരിടുന്നതെങ്ങനെയെന്ന് തീരുമാനിക്കുന്നത് പ്രതിപക്ഷ യോഗത്തില്ല. 'അതിന് ഏജന്‍സികളെ ആശ്രയിക്കുന്നതിന്‍റെ ഫലമാണ് കാണുന്നത്– അദ്ദേഹം ആരോപിച്ചു. 

''ലാവലിന്‍ കേസ് നിലവിലില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. കേസ് കോടതിതന്നെ റദ്ദാക്കിയതാണ്, അതില്‍ സിബിഐയുടെ അപ്പീലാണ് നിലവിലുള്ളത് – അദ്ദേഹം പറഞ്ഞു. 

 സില്‍വല്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രത്തിന് അനുമതി നല്‍കാതിരിക്കാന്‍ കഴിയില്ല. ഇപ്പോള്‍ സര്‍ക്കാര്‍ മിണ്ടാതിരിക്കുന്നത് വെറുതെ സമയം കളയാതിരിക്കാനാണ് . കേന്ദ്രം അനുമതി നല്‍കാതെ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാകില്ല.

Pinarayi Vijayan against Congress