കെഎഎസ്; നവംബര്‍ ഒന്നിന് പുതിയ വിജ്ഞാപനം; 44 പുതിയ തസ്തികകള്‍

കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ രണ്ടാം വിജ്ഞാപനം നവംബര്‍ ഒന്നിനുണ്ടാകും. പുതുതായി കണ്ടെത്തിയ 44 തസ്തികകളും  ഡെപ്യൂട്ടേഷന്‍ തസ്തികളും ഉള്‍പ്പെടുത്തിയാകും വിജ്ഞാപനമെത്തുക. പുതിയ തസ്തികകള്‍ കണ്ടെത്താന്‍ ചീഫ് സെക്രട്ടറിതല സമിതിയെ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

കേരളത്തിന്‍റെ അഭിമാന സര്‍വീസ് എന്ന ടാഗ്​ലൈനോടെയെത്തിയ കെ.എ.എസ് ആദ്യ വിജ്ഞാപനത്തിനു ശേഷം പിന്നീട് മുടങ്ങിയിരുന്നു. ഒഴിവുകള്‍ കണ്ടെത്താന്‍ കഴിയാത്തതോടെയാണ് വിജ്ഞാപനത്തിന്‍റെ വഴിയടഞ്ഞത്. മുഖ്യമന്ത്രിതല യോഗത്തിലാണ് ഒഴിവുകള്‍ കണ്ടെത്താന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. വിവിധ വകുപ്പുകളിലായി 44 തസ്തികകള്‍ കണ്ടെത്തിയിട്ടുണ്ട്. സെക്രട്ടറിയേറ്റില്‍ നിന്നടക്കമുള്ള ഡപ്യൂട്ടേഷന്‍ തസ്തികകളെ കൂടി ഉള്‍പ്പെടുത്തും. 

നവംബര്‍ ഒന്നിനു വിജ്ഞാപനം പുറപ്പെടുവിച്ച് നിയമന പ്രക്രിയ വേഗത്തിലാക്കാനാണ് തീരുമാനം. നേരത്തെ കണ്ടെത്തിയ 29 വകുപ്പുകളിലെ  105 തസ്തികകളെയാണ്  കെ.എ.എസില്‍ ഉള്‍പ്പെടുത്തിയത് . എണ്‍പതു വകുപ്പുകളില്‍ നിന്നാണ് അധികമായുള്ള  തസ്തികകള്‍ കെഎഎസിലുള്‍പ്പെടുത്തുന്നത്. പല വകുപ്പുകളിലേയും അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ തസ്തികയില്‍ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ ഡെപ്യൂട്ടേഷനിലെത്തുന്നത്. ഇതു കൂടി ഉള്‍പ്പെടുത്തുന്നതോടെ കെ.എ.എസിലേക്കുള്ള രണ്ടാം വിജ്ഞാപനത്തിനുള്ള തസ്തികകളാകുന്നത്.  2019 ല്‍ വിജ്ഞാപനം വന്നെങ്കിലും 2021 ലാണ് ലിസ്റ്റ് പുറത്തു വന്നത്. ആദ്യലിസ്റ്റിന്‍റെ കാലാവധി കഴി‍ഞ്ഞപ്പോള്‍ തന്നെ  പുതിയ തസ്തികള്‍ അറിയിക്കണമെന്നു പി.എസ്.സി സര്‍ക്കാരിനോടു ആവശ്യപ്പെട്ടെങ്കിലും അനുകൂല നടപടിയുണ്ടായിരുന്നില്ല. 

Govt to announce new KAS notification by November 1