ഡല്‍ഹിയില്‍ പലയിടങ്ങളിലും യമുന കരകവിഞ്ഞു; മൂവായിരത്തോളംപേര്‍ ദുരിതത്തില്‍

ഡൽഹിയിൽ പലയിടങ്ങളിലും യമുന നദി കരകവിഞ്ഞു.തീരപ്രദേശത്തുള്ളവരെയെല്ലാം ഒഴിപ്പിച്ചു. ഡൽഹി -നോയിഡ പാതയിലെ മയൂർ വിഹാറിൽ റോഡരുകിൽ നിസഹായരായി മൂവായിരത്തോളം പേരാണ് ഉള്ളത്. ഹരിയാന ഹത്നികുണ്ഡ് ബാരേജിൽ നിന്ന് വെള്ളം തുറന്നു വിട്ടതും ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ തുടരുന്ന മഴയുമാണ് യമുന നദി കരകവിഞ്ഞൊഴുകാൻ കാരണം. ജലനിരപ്പ് 205.99 മീറ്ററിലെത്തി. മയൂർ വിഹാറിൽ 3000 പേരെ വെള്ളപ്പൊക്കം ബാധിച്ചു. 

കൃഷിയും കാലിവളർത്തലുമായി കഴിയുന്നവരാണ് ഏറെയും. കൃഷിയിടങ്ങൾ പൂർണമായി വെള്ളത്തിനടിയിലായി. പാകമായിട്ടില്ലെങ്കിലും വിളകൾ പറിച്ചെടുത്ത് വിൽക്കാൻ ശ്രമിക്കുകയാണ് കർഷകർ. കാലികളുമായി മറ്റ് പ്രദേശങ്ങളിലേക്ക് നീങ്ങാനാകാത്തതിനാൽ ഡൽഹി -നോയിഡ പാതയിലെ മയൂർ വിഹാറിൽ റോഡരുകിൽ ടെന്റുകൾ കെട്ടി നൽകുകയാണ് സർക്കാർ. എല്ലാവർക്കും ഭക്ഷണവും വെള്ളവും ഉറപ്പാക്കായിട്ടുണ്ടെന്നും സർക്കാർ പറയുന്നു.