ജൂലൈ 15ന് ഒരാള്‍ പുഴയില്‍ ചാടുന്നത് കണ്ടുവെന്ന് ഇര്‍ഷാദ് വധക്കേസില്‍ പൊലീസ് മൊഴിയെടുത്ത വീട്ടമ്മ മനോരമ ന്യൂസിനോട്. പുഴയില്‍ ചാടിയ ആള്‍ നീന്തിപ്പോയി, പാലത്തില്‍ കുറച്ചുപേര്‍ നിന്നെന്നും എം.കമലം പറഞ്ഞു. ഇര്‍ഷാദ് പുഴയില്‍വീണ് മരിച്ചുവെന്നാണ് പൊലീസിന്‍റെ നിഗമനം. എന്നാല്‍ ഇര്‍ഷാദിനെ കൊന്ന് പുഴയില്‍തള്ളിയെന്നാണ് പിതാവിന്‍റെ ആരോപണം.
അതേസമയം സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഇടപാടിൽ കോഴിക്കോട് സ്വദേശിയായ ഇർഷാദിനെ മുഖ്യപ്രതി സ്വാലിഹ് പല തവണ ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ പുറത്ത്. ഇർഷാദിനെയും തന്നെയും സ്വാലിഹ് പലതവണ ഭീഷണിപ്പെടുത്തിയെന്ന് സഹോദരന്‍ ഹര്‍ഷാദ് മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. 10 ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു ഭീഷണി. പൊലീസില്‍ പരാതിപ്പെട്ടശേഷവും ഭീഷണി തുടർന്നുവെന്നും ഹർഷാദ് കൂട്ടിച്ചേർത്തു.