അഭയ കൊലക്കേസ് പ്രതികളുടെ ജാമ്യം: കോടതി ഉത്തരവിൽ ഗുരുതര പരാമർശങ്ങൾ

അഭയ കൊലക്കേസ് പ്രതികളായ ഫാദർ തോമസ് കോട്ടൂരിനും, സിസ്റ്റർ സെഫിക്കും ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിൽ ഗുരുതര പരാമർശങ്ങൾ. കേസിന്റെ മെഡിക്കൽ രേഖകളിലും, ബന്ധപ്പെട്ട വിദഗ്‌ദ്ധോപദേശങ്ങളിലും വൈരുധ്യമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിലെ നിർണായക സാക്ഷിയായ അടക്ക രാജുവിന്റെ മൊഴികളിൽ സംശയമുണ്ടെന്നും കോടതി ഉത്തരവിൽ പറയുന്നു.  

വിചാരണകോടതി ആശ്രയിച്ച വസ്തുതകൾ വിലയിരുത്തിയാണ് അഭയ കൊലക്കേസ് പ്രതികളായ ഫാദർ തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സാക്ഷിമൊഴികളിൽ വൈരുദ്ധ്യം ഉണ്ടെന്നതടക്കം ഗുരുതരമായ പരാമർശങ്ങളാണ് ഉത്തരവിലുള്ളത്. 

കേസിന്റെ മെഡിക്കൽ രേഖകളിലും, ബന്ധപ്പെട്ട വിദഗ്‌ദ്ധോപദേശങ്ങളിലും വൈരുധ്യമുണ്ട്. കേസിലെ നിർണായക സാക്ഷിയായ അടയ്ക്കാ രാജുവിന്റെ മൊഴികളിൽ  സംശയമുണ്ട്. അന്വേഷണസംഘത്തിന് നൽകിയ മൊഴിയും രഹസ്യമൊഴിയും വിചാരണ സമയത്ത് പറഞ്ഞതും മൂന്നുതരത്തിലാണ്. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം  കോടാലി ആണെന്ന് പറഞ്ഞത് പിന്നീട് കൈക്കോടാലിയായി. ആയുധം ഇതുവരെ പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കിയിട്ടില്ല. സിസ്റ്റർ സെഫിയുമായി ബന്ധമുണ്ടെന്ന് ഫാദർ തോമസ് പറഞ്ഞു എന്ന മൊഴിയുണ്ട്. എന്നാൽ അസാന്മാർഗികതയല്ല മറിച്ച് കൊലപാതകമാണ് കുറ്റകൃത്യം. ഫാ. തോമസ് കോട്ടൂരിന് നിഷിദ്ധമായ ബന്ധമുണ്ടെന്ന് സ്ഥാപിച്ചാൽപോലും മറ്റു ശക്തമായ സാഹചര്യങ്ങളില്ലാതെ കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നു പറയാനാവില്ല. കേസിന്റെ അപ്പീൽ നിലവിലുള്ളതിനാൽ ഇത്തരം വസ്തുതകളിലേക്ക് കൂടുതൽ കടക്കുന്നില്ലെന്നും ഉത്തരവിൽ പറയുന്നു.