ഓഫ് റോഡ് റേസിങ്ങ് കേസ്: ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ എംവിഡി

വാഗമണ്‍ ഓഫ് റോഡ് റേസിങ്ങ് കേസില്‍ നടന്‍ ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ആദ്യ നോട്ടീസ് കിട്ടിയിട്ടും ഹാജരാകാത്തതിനാല്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ച ശേഷം ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ജോജു ജോര്‍ജിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ അടുത്ത ദിവസം തന്നെ ജോജു ആര്‍ടിഒയ്ക്ക് മുന്നില്‍ ഹാജരായേക്കുമെന്നും സൂചനയുണ്ട്.

  

ഇടുക്കിയില്‍ ഓഫ് റോഡ് റേസ് നിരോധിച്ചുകൊണ്ടുള്ള കലക്ടറുടെ ഉത്തരവ് ലംഘിച്ചതിനാണ് നടനെതിരെ കേസെടുത്തത്. പത്താം തീയതി ഇടുക്കി ആര്‍.ടി.ഒ നടന്‍ ജോജു ജോര്‍ജിന് നേരിട്ട് ഹാജരാകാനാവശ്യപ്പെട്ടുകൊണ്ട് നോട്ടീസും അയച്ചിരുന്നു. ലൈസന്‍സും വാഹനത്തിന്റെ രേഖകളുമായി നേരിട്ട് ഹാജരാകാനായിരുന്നു നിര്‍ദേശം. ഇതനുസരിച്ച് ചൊവ്വാഴ്ച ആര്‍.ടി.ഒ ഓഫീസില്‍ എത്തുമെന്ന് ജോജു അറിയിച്ചെങ്കിലും എത്തിയില്ല. കൂടുതല്‍ സമയം ജോജു ആവശ്യപ്പെട്ടിട്ടുണ്ട്. 

അടുത്ത ദിവസങ്ങളില്‍ തന്നെ നടന്‍ ഹാജരായേക്കുമെന്നാണ് വിവരം. ആറുമാസം വരെ ലൈസന്‍സ് റദ്ദാക്കാവുന്ന കുറ്റമാണ് ജോജു ചെയ്തത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ ജില്ലാ കലക്ടറും മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കെഎസ്‍യു ഇടുക്കി ജില്ലാ പ്രസിഡൻറ് ടോണി തോമസാണ് ജോജുവിനെതിരെ പരാതി നല്‍കിയത്. കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിനിടെ ജോജുവും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മിലുണ്ടായ പ്രശ്നങ്ങള്‍ക്ക് പിന്നാലെയാണ് കെഎസ്‍യു ഇടുക്കി ജില്ലാ പ്രസിഡൻറ് നല്‍കിയ കേസ്.