സോളർ റിപ്പോർട്ടിലെ ശുപാർശയും തുടർന്നുള്ള നിയമോപദേശവും കണക്കിലെടുത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ വിജിലൻസ് അന്വേഷണവും മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ ക്രിമിനൽ കേസുമെടുക്കാൻ സർക്കാർ തീരുമാനിച്ചു. ഉമ്മൻചാണ്ടിക്കും അദ്ദേഹത്തിന്റെ പഴ്സനൽ സ്റ്റാഫിനും അഴിമതിയിൽ നേരിട്ടു പങ്കുണ്ടെന്നാണു റിപ്പോർട്ടിലെ കണ്ടെത്തലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ലൈംഗിക സംതൃപ്തി കൈക്കൂലിയായി കണക്കാക്കി, സരിത എസ്. നായരുടെ കത്തിൽ പരാമർശിക്കുന്ന എല്ലാവർക്കുമെതിരെ കേസെടുക്കും. ഉമ്മൻചാണ്ടിയെ കേസിൽ നിന്നു രക്ഷിക്കാൻ പൊലീസ് ഉദ്യോഗസ്ഥരെ നിയമവിരുദ്ധമായി സ്വാധീനിച്ചെന്നാണ് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിനെതിരായ കണ്ടെത്തൽ.
അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചതിന് എഡിജിപി കെ. പദ്മകുമാറിനും ഡിവൈഎസ്പി ഹരികൃഷ്ണനും എതിരെ കേസെടുക്കും. പദ്മകുമാറിനെ മാർക്കറ്റ് ഫെഡ് എംഡിയായും അന്നത്തെ അന്വേഷണ സംഘത്തലവൻ ഡിജിപി എ. ഹേമചന്ദനെ കെഎസ്ആർടിസി എംഡിയായും മാറ്റി നിയമിച്ചു. സരിതാ എസ്. നായരെ സ്വാധീനിക്കാൻ ശ്രമിച്ചതിന് മുൻ എംഎൽഎമാരായ തമ്പാനൂർ രവി, ബെന്നി ബഹനാൻ എന്നിവർക്കെതിരെയും കേസെടുക്കും. ടീം സേളറിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്ത മുൻ മന്ത്രിമാർക്കെതിരെയും കേസെടുക്കും.
റിപ്പോർട്ടിലെ ശുപാർശ കണക്കിലെടുത്ത് ജയിൽ, പൊലീസ് വകുപ്പുകളിൽ വരുത്തേണ്ട പരിഷ്കാരങ്ങൾ ശുപാർശ ചെയ്യാൻ ആറു മാസത്തെ കാലാവധിയിൽ ജിസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായി കമ്മിഷനെയും നിയമിച്ചു. എൽഡിഎഫ് മുന്നോട്ടു വച്ച നിർദേശങ്ങൾ കണക്കിലെടുക്കാതെ യുഡിഎഫ് തന്നെ നിയോഗിച്ച കമ്മിഷന്റേതാണ് കണ്ടെത്തലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സരിത നായരെ മാനഭംഗപ്പെടുത്തിയവര്‍ക്കെതിരെ കേസെടുക്കും. 19-07-2013ലെ സരിതയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ലൈംഗികസംതൃപ്തിയും കൈക്കൂലിയായി കണക്കാക്കും. ഉമ്മന്‍ ചാണ്ടി, കെ.സി.വേണുഗോപാല്‍, അടൂര്‍ പ്രകാശ് , ആര്യാടന്‍ മുഹമ്മദ്, എ.പി.അനില്‍കുമാര്‍, ഹൈബി ഈഡന്‍, ജോസ് കെ. മാണി, മുന്‍ കേന്ദ്രമന്ത്രി പളനിമാണിക്യം, എഡിജിപി: കെ.പത്മകുമാര്‍, കോണ്‍ഗ്രസ് നേതാവ് എന്‍.സുബ്രമഹ്ണ്യം എന്നിവരുടെ പേരാണ് കത്തിലുള്ളത്.
കമ്മിഷൻ റിപ്പോർട്ടിന്മേൽ ഈ മാസം മൂന്നിന് അഡ്വക്കേറ്റ് ജനറലിനോടും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടും സർക്കാർ നിയമോപദേശം തേടിയിരുന്നു. ഈ നിയമോപദേശം ചൊവ്വാഴ്ച ലഭിച്ചു. കമ്മിഷൻ റിപ്പോർട്ട് പരിശോധിച്ച് ഇരുവരും പ്രത്യേകം നിയമോപദേശം നൽകുകയായിരുന്നു. റിപ്പോർട്ടിനകത്തുള്ള പരാമർശങ്ങളെപ്പറ്റിയുമുള്ള നിയമോപദേശമാണ് നൽകിയിരിക്കുന്നത്. ആറുമാസത്തിനുള്ളിൽ ഇവ നിയമസഭയിൽ സമർപ്പിക്കും.