പാനൂരിൽ സിപിഎം പ്രകടനത്തിനു നേരെയുണ്ടായ ബോംബേറിൽ സിഐ ഉൾപ്പെടെ 14 പേർക്കു പരുക്ക്. പാനൂർ കൈവേലിക്കലിൽ ഞായറാഴ്ച വൈകിട്ട് നടന്ന പ്രകടനത്തിനു നേരെയാണു ബോംബേറുണ്ടായത്. പരുക്കേറ്റ സിപിഎം പ്രവർത്തകരെ തലശ്ശേരി സഹകരണ ആശുപത്രിയിലും പൊലീസുകാരെ പാനൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം പാനൂർ ഏരിയാ പരിധിയിൽ തിങ്കളാഴ്ച ഹർത്താൽ നടത്തും. പാനൂർ നഗരസഭയിലും കുന്നോത്തുപറമ്പ്, തൃപ്പങ്ങോട്ടൂർ, ചൊക്ലി, മൊകേരി, പന്ന്യന്നൂർ പഞ്ചായത്തുകളിലുമാണ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ നടക്കുന്ന ഹർത്താലിൽ നിന്ന് അവശ്യ സർവീസുകളെയും ബസ് സർവീസിനെയും ഒഴിവാക്കിയിട്ടുണ്ട്.
സിപിഎം പാനൂർ ഏരിയാ സമ്മേളനത്തിന്റെ പ്രചാരണ സാമഗ്രികളും സംഘാടക സമിതി ഓഫിസും തകർത്ത സംഭവത്തിൽ പ്രതിഷേധിച്ചു നടത്തിയ പ്രകടനത്തിനു നേരെയാണ് അക്രമമുണ്ടായത്.
ബോംബേറിൽ മുഖത്തും കഴുത്തിനും കൈക്കും പരുക്കേറ്റ പുത്തൂർ ലോക്കൽ കമ്മിറ്റിയംഗം ഇ.എം.അശോകൻ, കുന്നുമ്മൽ ബ്രാഞ്ച് സെക്രട്ടറി പി.ഭാസ്കരൻ, അമ്പൂന്റെപറമ്പത്ത് ചന്ദ്രൻ, കാട്ടിൽപറമ്പത്ത് മോഹനൻ, കെ.പി.സുധാകരൻ എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബോംബേറിൽ പരുക്കേറ്റ സിഐ എം.കെ.സജീവ്, എസ്ഐ പ്രകാശ്, സിപിഒമാരായ ശ്രീജിത്ത്, ഷിബു എന്നിവരെ പാനൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിഐ പിന്നീട് പ്രഥമ ശ്രുശ്രൂഷയ്ക്കു ശേഷം സംഭവസ്ഥലത്ത് തിരിച്ചെത്തി ക്രമസമാധാനപാലനത്തിനു നേതൃത്വം നൽകി.
ജാഥയുടെ മുൻനിരയിലുണ്ടായിരുന്ന കുന്നോത്തുപറമ്പ് പഞ്ചായത്ത് അംഗം എൻ.അനിൽകുമാർ, പുത്തൂർ ലോക്കൽ സെക്രട്ടറി പ്രജീഷ് പൊന്നത്ത് തുടങ്ങിയവർക്കും പരുക്കേറ്റു. ആർഎസ്എസ് പ്രവർത്തകരാണ് പ്രകടനത്തിനു നേരെ ബോംബെറിഞ്ഞതെന്ന് സിപിഎം ആരോപിച്ചു.
ബോംബെറിഞ്ഞ ശേഷം മാരകായുധങ്ങളുമായി ആർഎസ്എസ് സംഘം പ്രകടനത്തിലേക്ക് ഇടിച്ചു കയറി അക്രമം നടത്തിയതായും സിപിഎം ആരോപിച്ചു. തലശ്ശേരി ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
കൈവേലിക്കലിൽ സിപിഎം അക്രമത്തിൽ ബിജെപി പ്രവർത്തകനും പരുക്കേറ്റിട്ടുണ്ട്. ഓട്ടോ ഡ്രൈവറായ എലാങ്കോട്ടെ മമ്മേരിപൊയിൽ അരവിന്ദനെ(43)യാണ് വൈകിട്ട് കൈവേലിക്കൽ പള്ളിക്ക് സമീപം ഓട്ടോ തടഞ്ഞ് അക്രമിച്ചത്. ഓട്ടോറിക്ഷയും ഭാഗികമായി തകർത്തു. പരുക്കേറ്റ അരവിന്ദനെ പാനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പാനൂർ പൊലീസ് കേസെടുത്തു.