മനോരമ ലോക സീനിയർ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിന് കൊച്ചിയിൽ വർണാഭമായ തുടക്കം. കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ത്യൻ ബാഡ്മിന്റൻ അസോസിയേഷൻ പ്രസിഡന്റ് ഹിമന്ത് ശർമ ചാംപ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. മൽസരങ്ങൾ തിങ്കളാഴ്ച രാവിലെ പത്തിന് ആരംഭിക്കും.
കൊച്ചിയിൽ ഇനി ഒരാഴ്ച ബാഡ്മിന്റൻ പൂരം. ലോക ചാംപ്യൻഷിപ്പുകളിൽ പ്രതിഭ തെളിയിച്ച മിന്നും താരങ്ങളാണ് കോർട്ടിലിറങ്ങുന്നത്. നാൽപത് രാജ്യങ്ങളിൽ നിന്നായി എഴുന്നൂറോളം താരങ്ങളാണ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ആദ്യമായാണ് ലോക സീനിയർ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിന് ഇന്ത്യ ആതിഥ്യം വഹിക്കുന്നത്. ബാഡ്മിന്റണിലെ വൻശക്തിയായിട്ട ഇന്ത്യ മാറുകയാണെന്ന് ബാഡ്മിന്റൻ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ഹിമന്തു ശർമ പറഞ്ഞു.
ലോക സീനിയർ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിന് ഇന്ത്യ ആതിഥ്യം വഹിക്കുന്നത് ബാഡ്മിന്റണിലേക്ക് കൂടുതൽ പേരെ ആകർഷിക്കാൻ ഉപകരിക്കുമെന്ന് ദേശീയ കോച്ച് പി.ഗോപിചന്ദ് പറഞ്ഞു.
കൊച്ചി മേയർ സൗമിനി ജെയിൻ, കെ.വി.തോമസ് എം.പി, മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ സ്കൈ കോർട്ടുകളും ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കേരളീയ കലാരൂപങ്ങൾ അണിനിരത്തിയ നൃത്തവും സ്കൂൾ വിദ്യാർഥികളുടെ ഫ്ലാഷ് മോബും ചടങ്ങിന് മിഴിവേകി.