ബിഹാർ ഗവർണർ രാംനാഥ് കോവിന്ദ് എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയാകും. കാൺപൂരിൽനിന്നുള്ള ദലിത് നേതാവാണ് രാംനാഥ്. ദേശീയ അധ്യക്ഷൻ അമിത് ഷായാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേർന്ന ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡ് യോഗമാണ് രാംനാഥിനെ സ്ഥാനാർഥിയാക്കാൻ തീരുമാനമെടുത്തത്.
ബിജെപിയോടും ആർഎസ്എസുമായും അടുപ്പമുള്ള വ്യക്തിയാണ് രാംനാഥ് കോവിന്ദ്. ബിജെപി ദലിത് മോർച്ചയുടെ മുൻ പ്രസിഡന്റും ഓൾ ഇന്ത്യ കോലി സമാജിന്റെ പ്രസിഡന്റുമാണ്. ഉത്തർപ്രദേശിൽനിന്ന് 1994ലും 2006ലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി ദേശീയ വക്താവായിരുന്നു. സുപ്രീം കോടതി അഭിഭാഷകനായും രാംനാഥ് കോവിന്ദ് മികവു തെളിയിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി സോണിയ ഗാന്ധിയുമായും മൻമോഹൻ സിങ്ങുമായും ചർച്ച നടത്തിയിരുന്നുവെന്നും പാർട്ടിയിൽ ചർച്ച നടത്തി തീരുമാനം അറിയിക്കാമെന്നാണ് അവർ പറഞ്ഞിട്ടുള്ളതെന്നും സ്ഥാനാർഥിത്വം പ്രഖ്യാപിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു. അതേസമയം, ഉപരാഷ്ട്രപതിയെക്കുറിച്ച് യാതൊരു വിധത്തിലുമുള്ള ചർച്ച നടന്നിട്ടില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
കാര്‍ഷിക ശാസ്ത്രജ്ഞന്‍ എം.എസ്. സ്വാമിനാഥനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കണമെന്നാണ് ശിവസേന ആവശ്യപ്പെട്ടിരുന്നെങ്കിലും അത് ബിജെപി തള്ളിയിരുന്നു. സ്വാമിനാഥന്‍റെ പ്രായം പരിഗണിച്ചാണ് തീരുമാനമെന്നാണ് ദേശീയ നേതൃത്വം അറിയിച്ചിരുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള നടപടികള്‍ക്കായി പാര്‍ട്ടി എംപിമാരോടും എംഎല്‍എമാരോടും ഡല്‍ഹിയിലെത്താന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്.