വീടുകളും കുടിവെള്ള പൈപ്പുകളും നശിപ്പിച്ച് കാട്ടാന; ഭീതിയില്‍ തണ്ണിത്തോട്

പതിനഞ്ചോളം കുടുംബങ്ങള്‍ പാര്‍ക്കുന്ന പത്തനംതിട്ട തണ്ണിത്തോട് ഏഴാംതല കോളനിയില്‍ ആനശല്യം പതിവെന്ന് നാട്ടുകാര്‍. കുടിവെള്ളം കിട്ടണമെങ്കില്‍ കാട്ടിലേക്ക് പോകാതെ കഴിയില്ലെന്നും നാട്ടുകാര്‍ പറയുന്നു. വനത്തില്‍ മീന്‍ പിടിക്കാന്‍ പോയ ആളെ ആനചവിട്ടിക്കൊന്നതോടെ ഭീതിയിലാണ് ഏഴാംതല കോളനിയിലെ താമസക്കാര്‍

നാല്‍പത് വര്‍ഷം മുന്‍പ് ഏഴാംതലയില്‍ താമസമാക്കിയ കുടുംബങ്ങളാണ്. പട്ടയം ഉള്ളവരും ഇല്ലാത്തവരും ഉണ്ട്. വനാതിര്‍ത്തിയിലാണ് വീടുകള്‍. കുത്തുകയറ്റമായതിനാല്‍ എല്ലാവാഹനവും എത്തില്ല. കാട്ടാനകള്‍ പതിവായി എത്തുന്ന മേഖലയാണെന്നും വീടിന്‍റെ ഭാഗങ്ങള്‍ തകര്‍ക്കുന്നത് പതിവാണെന്നും നാട്ടുകാര്‍ പറയുന്നു. വനത്തിലെ ചോലകളില്‍ കുളം കുഴിച്ച് നീണ്ട പൈപ്പ് വഴിയാണ് കുടിവെള്ളം എടുക്കുന്നത്. ആനയോ, പന്നിയോ പൈപ്പ് നശിപ്പിച്ചാല്‍ കാട് കയറി അത് ശരിയാക്കിയാലേ വീടുകളിലേക്ക് വെള്ളം എത്തൂ.

അതിര്‍ത്തികടന്ന് ആനകള്‍ എത്തുമ്പോള്‍ വനപാലകരും നിസഹായരാണ്. വീടുകളുടെ ഭാഗം ആനക്കൂട്ടം തകര്‍ക്കുന്നതും പതിവാണ്. പലരും പറഞ്ഞുകേട്ട് ഇവിടേക്ക് കുടിയേറിയവരും സ്ഥലം വാങ്ങിയവരുമാണ് താമസക്കാര്‍. മിക്കവരും തോട്ടം തൊഴിലാളികളും തൊഴിലുറപ്പ് ജോലിക്ക് പോകുന്നവരും. ആനശല്യമില്ലാതെ ഓരോരാത്രിയും കഴിഞ്ഞുപോകണേ എന്നുമാത്രമാണ് പ്രാര്‍ഥന